സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി മണ്ടൻ പദ്ധതിയെന്ന് മെട്രോമാൻ ഇ ശ്രീധരൻ

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി ( ആര്‍ആര്‍ടിഎസ് ) ദീര്‍ഘദൂര യാത്രയ്ക്ക് കേരളത്തില്‍ പ്രായോഗികവും ഗുണകരവുമല്ലെന്ന് ഇ ശ്രീധരൻ .ഇതൊരു മണ്ടന്‍ പദ്ധതിയാണിത്..സാങ്കേതികമായി നടപ്പിലാക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് വേറെ ഉദ്ദേശമുണ്ടോയെന്ന് അറിയില്ലെന്നും മെട്രോമാൻ വ്യക്തമാക്കി.

താന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പദ്ധതിയെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും കത്തയച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ചര്‍ച്ചയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. കെ റെയില്‍ എന്തായാലും വരാന്‍ പോകുന്നില്ല. കേരളത്തില്‍ അതിവേഗ റെയില്‍ ഇല്ലാതെ പറ്റില്ലെന്നും മുഖ്യമന്ത്രി താനുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടതായി ഇ ശ്രീധരൻ പറഞ്ഞു.

കെ റെയില്‍ പല കാരണങ്ങള്‍ കൊണ്ട് നടപ്പാക്കാന്‍ കഴിയാത്തതിനാല്‍, പുതിയ പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡോ. കെ എം എബ്രഹം, ബൈജു എന്നിവരെ ചര്‍ച്ചയ്ക്കായി അയച്ചു. അവരും പദ്ധതിയില്‍ തൃപ്തി പ്രകടിപ്പിച്ചു.ഡൽഹിയിലെ സർക്കാർ പ്രതിനിധി കെ.വി തോമസും പദ്ധതിയില്‍ സന്തോഷം അറിയിച്ചു.

എന്നാല്‍ പത്തു മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ അനുമതി തേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചില്ല. തുടര്‍ന്നാണ് താന്‍ സ്വന്തം നിലയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടത്.പദ്ധതിയുമായി മുന്നോട്ടു പോകുന്നെങ്കില്‍ ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാമെന്നും താന്‍ മന്ത്രിയോട് നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് നടക്കാത്ത കാര്യമാണ്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയാണെങ്കില്‍ പ്രശ്‌നമില്ല. അല്ലാതെ ദീര്‍ഘദൂരത്തേക്ക് പറ്റില്ല. ആവറേജ് സ്പീഡ് വളരെ കുറവായിരിക്കും.

ആര്‍ആര്‍ടിഎസ് ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമാണ്. ആള്‍ക്കാര്‍ക്ക് അതു മനസ്സിലാകും. തന്‍റെ ബദല്‍പാതയില്‍ നിന്നും ശ്രദ്ധ തിരിക്കാനാകും ആര്‍ആര്‍ടിഎസ് മുന്നോട്ടുവെച്ചത്. ഒരു സാങ്കേതിക വിദഗ്ദ്ധൻ എന്ന നിലയില്‍ അതു പ്രായോഗികമല്ല എന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.