ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്.

ബസിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നത് കേസിലെ നിർണായകമായ തുടരന്വേഷണത്തെ ബാധിക്കുമെന്നും ആത്മഹത്യാ പ്രേരണയുൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ നിലനിൽക്കുമെന്നുമുള്ള പ്രൊസിക്യൂഷൻ വാദങ്ങൾ കോടതി പൂർണമായും അംഗീകരിച്ചു. ഒപ്പം, ഇത്തരം കുറ്റകൃത്യം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അതു സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷിംജിത മഞ്ചേരി ജയിലിലാണുള്ളത്.

കഴിഞ്ഞ വെളളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് യാത്രയ്ക്കിടെ ലൈംഗീക ഉദ്ദേശത്തോടെ തൻറെ ശരീരത്തിൽ സ്പർശിച്ചെന്നും ഇക്കാര്യം താൻ വീഡിയോയിൽ ചിത്രീകരിക്കുന്നത് കണ്ടിട്ടും അതിക്രമം തുടർന്നെന്നും ആയിരുന്നു ദീപകിൻറെ പേര് പരാമർശിക്കാതെ എന്നാൽ മുഖം വ്യക്തമാകും വിധം വിധം ഷിംജിത സമൂഹ മാധ്യമത്തിൽ വീഡിയോ സഹിതം ഉന്നയിച്ച ആരോപണം.

എഡിറ്റ് ചെയ്ത ആദ്യ വീഡിയോയിൽ ബസ് യാത്രയിലെ ദൃശ്യവും രണ്ടാമത്തെ വീഡിയോയിൽ സംഭവത്തെക്കുറിച്ചുളള ഷിംജിതയുടെ വിശദീകരണവുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവസം കൊണ്ട് 23 ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടു. മാനക്കേട് താങ്ങാനാകാതെ മനസ് തകർന്നാണ് മകൻ ജീവനൊടുക്കിയതെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മകൻ തന്നോട് പറഞ്ഞതായും വ്യക്തമാക്കിയാണ് അമ്മ കന്യക മുഖ്യമന്ത്രിക്കും പൊലീസ് മേധാവിയ്ക്കും പരാതി നൽകിയത്.