മുൻ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കോതമംഗലത്തെ വിട്ടില്‍ വച്ചായിരുന്നു അന്ത്യം.

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്‍റെ വഴിയെ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർ​ന്നപ്പോൾ നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തി​ലുടനീളം നക്‌സല്‍ പ്രസ്ഥാനം കെട്ടിപ്പടുത്തു. ദീര്‍ഘകാലം ഒളിവില്‍ പ്രവര്‍ത്തനം നടത്തിയ സ്റ്റീഫന്‍ 1971ല്‍ അറസ്റ്റിലായി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞു.

പഴയ സുഹൃത്തുക്കൾ :കെ എൻ രാമചന്ദ്രൻ ,ഫിലിപ്പ് എം പ്രസാദ് ,വെള്ളത്തൂവൽ സ്റ്റീഫന്‍

1971-ൽ അറസ്റ്റ് ചെയ്യപ്പെടു​മ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ജയിലിൽവച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലന​മാർ​ഗ്ഗത്തെ ഉപേക്ഷിച്ചു. പിന്നീട് കുറച്ചുകാലം സുവിശേഷപ്രവർത്തനത്തി​ലേക്ക് വഴിതിരിഞ്ഞു. ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാന പ്പെട്ട പുസ്തകങ്ങൾ.’വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ ആത്മകഥ’ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.