കമിതാക്കൾക്കും ഭാര്യാഭർത്താക്കന്മാർക്കും സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര

തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ (എഐഎഡിഎംകെ) അധികാരത്തിൽ എത്തിയാൽ കമിതാക്കൾക്കും ഭാര്യാഭർത്താക്കന്മാർക്കും സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനാകുമെന്ന് മുൻ മന്ത്രി കെടി രാജേന്ദ്ര ബാലാജി.

ഭർത്താക്കന്മാർക്ക് ഭാര്യമാരോടൊപ്പവും യുവാക്കൾക്ക് തങ്ങളുടെ പ്രണയിനികൾക്കൊപ്പവും സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനാകുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

എഐഎഡിഎംകെ വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എജിആറിന്റെ ജന്മാദിനാചരണത്തോടനുബന്ധിച്ച് ശിവകാശിയിൽ അണ്ണാഡിഎംകെ വനിതാ വിഭാഗം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ചാണ് ബാലാജി ഭാര്യയ്ക്കും പ്രണയിനിക്കുമൊപ്പം ഭർത്താവിനും യുവാക്കൾക്കും സൗജന്യ യാത്ര നടത്താനാകുമെന്ന് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്തി അണ്ണാഡിഎംകെ സർക്കാർ രൂപീകരിക്കുമെന്നും മേയ് അഞ്ചിന് എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ബാലാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എംജിആറിന്റെ നയങ്ങൾ വീണ്ടും നടപ്പാക്കുന്നതിനെ കുറിച്ചുള്ള എതിർ പാർട്ടികളുടെ ആരോപണങ്ങളെയും ബാലാജി തള്ളി. എംജിആറിന്റെ ഭരണം തിരികെ കൊണ്ടുവരാൻ പളനിസ്വാമിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.