അമല്‍ ബാബുവില്‍ നിന്നും എടുത്ത ഹൃദയം അജ്‌മലിൽ സ്പന്ദിച്ചു തുടങ്ങി.

അമലിന്റെ ഹൃദയം അജ്‌മലിൽ സ്പന്ദിച്ചു തുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്റെ (25) ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് അജ്‌മലിനു പുതുജീവന്‍ ലഭിച്ചത്.ഒക്ടോബർ 12ാം തിയതിയാണ് അമല്‍ ബാബൂവിന് വാഹന അപകടം സംഭവിച്ചത് ജീവന്‍ രക്ഷിക്കുവാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരി മാസത്തിലാണ് തന്റെ പ്രവാസ ജീവിതത്തിനിടയില്‍ മലപ്പുറം സ്വദേശി അജ്‌മലിനു (33)ഗുരുതരമായ ഹൃദയാഘാതം ഉണ്ടാകുന്നത്. തുടര്‍ന്ന് ഹൃദയ പരാജയം സംഭവിക്കുയായിരുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അജ്‌മൽ ലിസി ആശുപത്രിയില്‍ എത്തി ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം,ഡോ. റോണി മാത്യു കടവില്‍ എന്നിവരെ കണ്ടത്.

ബുധനാഴ്ച രാത്രിയോടെയാണ് കെസോട്ടോയില്‍ നിന്നും അവയവദാനത്തിന്റെ സന്ദേശം ലിസി ആശുപത്രിയില്‍ എത്തുന്നത് തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും വളരെ വേഗം തന്നെ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാവുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടണ്ട് മണിയോടെ ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോജോസഫ് , ഡോ. അരുണ്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് പുറപ്പെടുകയും അവിടെയെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 1:30 ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു 2.10 ന് ഗ്രാന്‍ഡ് ഹയാത്തില്‍ എത്തി. പോലിസ് സേനയുടെ സഹയത്തോടെ ഗ്രീന്‍ കോറിഡോര്‍ സ്യഷ്ടിച്ച് കേവലം നാലു മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും ഉടന്‍തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

അമല്‍ ബാബുവില്‍ നിന്നും എടുത്ത ഹൃദയം മൂന്ന് മണിക്കൂറിനുള്ളില്‍ അജ്മലില്‍ സ്പന്ദിച്ചു തുടങ്ങി. ആറു മണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അജ്‌മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ഭാസ്‌കര്‍ രംഗനാഥന്‍,ഡോ. പി മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷനാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികള്‍ ആയിരുന്നു.