ഇന്ത്യക്ക് വീണ്ടും കനത്ത തിരിച്ചടി നൽകി ഡൊണാൾഡ് ട്രൂമ്പ് ഭരണകൂടം.കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി അമേരിക്കയിലെ വിസയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ ഗുരുതരമായി ബാധിക്കുന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

H1-B വിസയുടെ ഫീസ് പ്രതിവർഷം 100,000 ഡോളറായി വർധിപ്പിക്കുന്ന ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. ഇതോടെ പരമാവധി നാല് ലക്ഷത്തോളം രൂപ മാത്രം ചെലവായിരുന്ന വിസയുടെ പ്രതിവർഷ ഫീസ് 88 ലക്ഷം രൂപയായാണ് കുതിച്ചുയരുന്നത്.
H1B നോൺ-ഇമിഗ്രന്‍റ് വിസ പ്രോഗ്രാം രാജ്യത്ത് നിലവിലുള്ള കുടിയേറ്റ സംവിധാനങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് എന്നാണ് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫ് അഭിപ്രായപ്പെട്ടത്.അമേരിക്കക്കാർ ചെയ്യാത്ത മേഖലകളിൽ ജോലിയെടുക്കാൻ വളരെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ അമേരിക്കയിൽ പ്രവേശിപ്പിക്കാനാണ് ഈ വിസ സമ്പ്രദായം നേരത്തെ ഏർപ്പെടുത്തിയത്.
രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാർ യഥാർഥത്തിൽ ഉയർന്ന വൈദഗ്ധ്യമുള്ളവരാണെന്നും, അർഹരായ അമേരിക്കയിലെ പൗരന്മാർക്ക് ജോലി നിഷേധിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാനാണ് ഫീസ് വർധനയെന്നും ആണ് സർക്കരിൻ്റെ വിശദീകരണം.

കമ്പനികളാണ് H1B അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിനായി പണം നൽകുന്നത്. എന്നാൽ, ഫീസ് ഇത്രയധികം വർധിച്ച സാഹചര്യത്തിൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾ പോലും ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ നിയമിക്കുന്നത് കുത്തനെ കുറയ്ക്കും.
അതേസമയം, വിസ ഫീസ് വർധിപ്പിച്ചതിലൂടെ സർക്കാരിന് 100 ബില്യൺ ഡോളറിൽ അധിക വരുമാനം ലഭിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. ആ തുക നികുതി കുറയ്ക്കാനും കടം വീട്ടാനും ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.

നിലവിൽ മൂന്നു വർഷമാണ് എച്ച്1-ബി വിസയുടെ കാലാവധി. പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയും. പുതിയ പ്രഖ്യാപനം അനുസരിച്ച് ഓരോ വർഷവും ഓരോ കുടിയേറ്റ തൊഴിലാളിക്കും വേണ്ടി കമ്പനി വിസ ഫീസ് ഇനത്തിൽ 88 ലക്ഷം രൂപ വീതം മുടക്കേണ്ടിവരും.
