പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയ്ക്ക് മുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം വിജയത്തിലെത്തുമോ ?

സംസ്ഥാനത്തെ ഞെട്ടിച്ച പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.അനിശ്ചിതകാല സത്യാഗ്രഹ സമരം വിജയത്തിലെത്തുമോ ?

രൂക്ഷവിമർശനമാണ് പോലീസ് മർദ്ദനങ്ങളിൽ വി ഡി സതീശൻ സഭയിൽ ഉന്നയിച്ചത്. പേരൂർക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. കക്കൂസിലെ വെള്ളം കുടിക്കാൻ ദളിത് യുവതിയോട് പറഞ്ഞ നാണംകെട്ട പൊലീസ് ആണിവിടെ ഉള്ളത്. അന്തിക്കാട് തോർത്തിൽ കരിക്ക് വെച്ചാണ് ഇടിച്ചത്. ഇവൻ ആക്ഷൻ ഹീറോ ബിജുവാണോ? ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്ന പൊലീസുകാരെയാണ് ഭരണപക്ഷം ന്യായീകരിച്ചത്. ടി.പി വധക്കേസ് പ്രതികൾക്ക് വരെ പൊലീസ് മദ്യം വാങ്ങിച്ചു കൊടുത്തു. തുടർന്ന് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.

അതേസമയം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകവേ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പോലീസ് വലിയ സേനയാണ്. ഏതാനും ചിലർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അവരുടെ താൽപര്യങ്ങൾക്കാണ് പോലീസിനെ ഉപയോഗിച്ചത്. പോലീസിൽ മാറ്റം കൊണ്ട് വരാനാണ് എൽഡിഎഫ് ശ്രമിച്ചത്. തെറ്റിനെതിരെ കർക്കശ നടപടി 2016 ന് ശേഷം ഉള്ള നയം അതാണ്. അത് യുഡിഎഫിന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇടപെട്ടു. കുന്നംകുളം സംഭവത്തിലെ പോലീസുകാരെ പിരിച്ചു വിടുമോ എന്നതായിരുന്നു സതീശന്റെ ചോദ്യം. എന്നാൽ ഈ ചോദ്യം നേരത്തെ ചോദിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കുന്നംകുളം കസ്റ്റഡിയിൽ നടപടി എടുക്കുമോ ഇതിന് മറുപടി പറയാവോ എന്ന് വിഡി സതീശൻ വീണ്ടും ചോദിച്ചതോടെ കുറ്റം ചെയ്താൽ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

108 പൊലീസുകാരെ പിരിച്ചു വിട്ടെന്നും ഇത്തരം നടപടി കോൺഗ്രസ് കാലത്തു ഉണ്ടായോ എന്നും പിണറായി ചോദിച്ചു. രാജ്യത്തെ മികച്ച സേന കേരള പൊലീസ് ആണ്. ഒരു സംഭവം കാട്ടി സേനയാകെ മോശമെന്ന് പറയാൻ ആകില്ല. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സേന കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയെ പ്രശംസിച്ചും പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.