കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ എന്തുകൊണ്ട്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികൾ അടച്ചതുക കാണാനില്ല എന്ന മാധ്യമവാർത്ത അസത്യവും ദുരുപദിഷ്ടിതവു മാണെന്ന് ചെയർമാൻ സി.കെ.ഹരികൃഷ്ണൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഓട്ടോറിക്ഷാ തൊഴിലാളികൾ ക്ഷേമനിധി വിഹിതമായി അടച്ച 553.2 കോടിരൂപ കാണാനില്ല എന്ന അസത്യ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

1985-ൽ കേരള സർക്കാർ വിഭാവനം ചെയ്‌ത കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധിനിയമവും പദ്ധതിയും 2005 ൽ ഭേദഗതി ചെയ്തു. 2005 മുതൽ മാത്യകാപരമായ പ്രവർത്തനങ്ങൾ കാഴ്‌ചവെക്കുന്ന ബോർഡാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്. 2005 ൽ ഭേദഗതിപദ്ധതി നിലവിൽ വരുമ്പോൾ നാമമാത്രമായ തൊഴിലാളികൾ മാത്രമാണ് അംഗങ്ങളായി ചേർന്നിരുന്നത്.

വാർത്തയിൽ സൂചിപ്പിക്കുന്ന 5.35 ലക്ഷം ഓട്ടോറിക്ഷാ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും 2019-ൽ പദ്ധതി പരിഷ്‌ക്കരിച്ചതിനുശേഷം അംഗങ്ങളായവരാണ്. 2019-ലാണ് തൊഴിലാളി-ഉടമാവിഹിതങ്ങളിലും ആനുകൂല്യ ങ്ങളിലും വർദ്ധനവുണ്ടായത്. 2019 നവംബർ മാസത്തിനുശേഷമാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിഹിതം 50 രൂപയിൽ നിന്ന് 60 രൂപയാക്കി ഉയർത്തിയത്.

ആനുകൂല്യങ്ങളിൽ ആകർഷകമായ വർദ്ധനവ് വരുത്തുകയും, ബോർഡിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ തുടർച്ചയായ ശ്രമം നടത്തുകയും ചെയ്തതിന്റെ ഭാഗമായാണ് രജിസ്റ്റർ ചെയ്‌ത തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായത്. നിലവിൽ 12 ലക്ഷത്തിലധികം തൊഴിലാളികൾ ബോർഡിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ സാമ്പത്തികവർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 34428 തൊഴിലാളികൾ പുതുതായി ക്ഷേമനിധിയിൽ അംഗത്വമെടുത്തു.

2019 നുശേഷം അംഗത്വമെടുത്തവരാണ് ബഹുഭൂരിപക്ഷം തൊഴിലാളികളും എന്ന വസ്‌തുത മറച്ചുവെച്ച്, ഇപ്പോൾ അംഗങ്ങളായവരടക്കം 5.35 ലക്ഷം ഓട്ടോറിക്ഷാ തൊഴിലാളികൾ 2005 മുതൽ അന്ന് നിലവിലില്ലാതിരുന്ന 60 രൂപ വീതം വിഹിതം അടച്ചു എന്നും, അങ്ങനെ ഭീമമായ ഒരു തുക കണ്ടില്ല എന്നും പ്രചരിപ്പിക്കുന്നത് അസംഘടിതരായ മോട്ടോർ തൊഴിലാളികളുടെ ആശാകേന്ദ്രമായ ക്ഷേമനിധി ബോർഡിനെ അപകീർത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന് ചെയർമാൻ സി.കെ.ഹരികൃഷ്ണൻ വ്യക്തമാക്കി..

കൃത്യമായി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന മോട്ടോർ തൊഴിലാളികൾക്കിടയിൽ ആശങ്ക പരത്തുന്ന ഇത്തരം അസത്യപ്രചരണങ്ങളെ തിരിച്ചറിയണമെന്നും, തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ അത് തിരുത്താൻ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.