മുന്നിലുള്ള എല്ലാം അന്വേഷിക്കാന്‍ ഇ ഡി സൂപ്പര്‍ പൊലീസല്ല

സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ഇ ഡി എല്ലാ വിഷയങ്ങളിലും കയറി ഇടപെടരുതെന്നാണ് കോടതിയുടെ പരാമര്‍ശം. മുന്നിലുള്ളത് എല്ലാം അന്വേഷിക്കാന്‍ ഇ ഡി സൂപ്പര്‍ പൊലീസ് അല്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇഡി നടപടിക്കെതിരേ ആര്‍കെഎം പവര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം എസ് രമേശ്, വി ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം. മുന്നിലുള്ള എല്ലാം അന്വേഷിക്കാന്‍ ഇ ഡി സൂപ്പര്‍ പൊലീസല്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ പ്രവര്‍ത്തനം, അതുമായി ബന്ധപ്പെട്ട് സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങള്‍ മാത്രമേ ഇഡിയുടെ അധികാര പരിധിയില്‍ വരികയുള്ളു.” എന്നാണ് കോടതിയുടെ നിലപാട്.

ഒരോ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അതിന്റേതായ രീതികളുണ്ട്. ആ വഴിക്ക് നീങ്ങണം. ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇഷ്ടാനുസരണം ഇടപെടാന്‍ ഇ ഡി അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇ ഡി മരവിപ്പിച്ച ആര്‍കെഎം പവര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം വിട്ടുകൊടുക്കാനും കോടതി ഉത്തവിട്ടു.

ഛത്തീസ്ഗഡിലെ താപ വൈദ്യുതി നിലയവുമായി ബന്ധപ്പെട്ട് 2006 ലെ കല്‍ക്കരി ഇടപാടാണ് കേസുകളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് സിബിഐ 2014-ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ പിഎംഎല്‍എ നിയമം അനുസരിച്ച് ഇ ഡിയും കേസെടുക്കുകയായിരുന്നു.