പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ സിന്ദൂരിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഒരു അത്താഴവിരുന്നിനിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവെച്ചിട്ടെതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.

അതേസമയം, ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി നേരത്തെ പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു.എന്നാൽ ഇതിനെ സാധൂകരിക്കുന്ന ഒരുതെളിവും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നില്ല.
ജമ്മുകശ്മീരിലെ പഹൽഗാമിൽ പാക്ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ആരംഭിച്ചത്. 26 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ നഷ്ടം സംഭവിച്ചതിന് ശേഷം ഇന്ത്യ തന്ത്രങ്ങൾ മാറ്റി മേൽക്കോയ്മ നേടിയെന്ന് ഇന്ത്യൻ പ്രതിരോധ മേധാവി അനിൽ ചൗഹാൻ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെ അദ്ദേഹം തള്ളിയിരുന്നു.പാക്കിസ്ഥാന്റെ കുറച്ച് വിമാനങ്ങൾ വെടിവെച്ചിട്ടെന്നും സൈനിക നേതൃത്വം പറഞ്ഞിരുന്നു.വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വ്യോമതാവളങ്ങൾക്ക് നാശനഷ്ടം ഉണ്ടായെന്ന് നേരത്തെ പാക്കിസ്ഥാൻ സമ്മതിച്ചിരുന്നു.
