യുഎസ് തീരുവ ഭീഷണിക്കിടെ ക്രൂഡോയില്‍ വാഗ്ദാനവുമായി റഷ്യ:

ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് റഷ്യ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ. ഉപരോധങ്ങളും യുഎസ്സിന്റെ തീരുവകളും റഷ്യന്‍ ക്രൂഡോയിലിന് ഡിമാന്‍ഡ് കുറയ്ക്കുമെന്ന് കണ്ടാണ് റഷ്യ ഇന്ത്യയ്ക്ക് വില കുറച്ച് വില്‍ക്കാന്‍ സന്നദ്ധമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ ലിമിറ്റഡിനെ (KPLR Ltd) ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

യുറാല്‍സിന്റെ (ഒപെക് പ്ലസ് ഉത്പാദകര്‍ ഉത്പാദിപ്പിക്കുന്ന എണ്ണ) വിലയേക്കാള്‍ റഷ്യയുടെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് അഞ്ച് ഡോളര്‍ കുറവാണെന്നാണ് കെപ്ലര്‍ പറയുന്നത്. അമേരിക്കയുമായുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടുകയെന്നത് ചെലവേറിയതാണെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

അതേസമയം യുഎസില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. മേയ് മാസം മുതല്‍ പ്രതിദിനം 2,25,000 ബാരല്‍ ആയി ഉയര്‍ന്നതായാണ് കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം തുടക്കത്തിലുള്ളതിനേക്കാള്‍ ഇരട്ടിയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.