ആ പുസ്തകം വായിച്ചപ്പോൾപ്രതിപക്ഷ നേതാവിനു കരച്ചിൽ നിയന്ത്രിക്കാനായില്ല.അത് ഏത് പുസ്‌തകം

പാരീസില്‍ അധ്യാപകനും ഗവേഷകനുമായ ശ്രീ. ബാബു അബ്രഹാം എഴുതിയ ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’ വായിച്ചു. എനിക്ക് ഇന്നേവരെ കിട്ടിയിട്ടില്ലാത്ത വല്ലാത്തൊരു വായനാനുഭവമായിരുന്നു.
പല അധ്യായങ്ങളും വായിച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍ നിയന്ത്രിക്കാനായില്ല. വായിച്ചുതീര്‍ത്തപ്പോഴും കണ്ണീര്‍ തോരുന്നുണ്ടായിരുന്നില്ല. ദുരിതവും പട്ടിണിയും തിക്താനുഭവങ്ങളും അവഗണനയുംതീമഴ പോലെ പെയ്തിറങ്ങിയ ഒരു ബാല്യവും കൗമാരവും അദ്ദേഹം ഓര്‍ത്തെടുക്കുകയാണ്.

മദ്യപാനം മൂത്ത് തന്നെയും മൂന്ന് സഹോദരിമാരെയും ഉപേക്ഷിച്ച് അപ്പന്‍ പോയപ്പോള്‍ ചേര്‍ത്ത് പിടിച്ച അമ്മയാണ് താരം. കൃഷിപ്പണി ചെയ്തും മറ്റ് വീടുകളില്‍ പണിക്കു പോയും കല്ലും മണ്ണും ചുമന്നും ആ ധീരയായ അമ്മ മക്കളെപ്പോറ്റി. പട്ടിണി കൂടിയപ്പോള്‍ കുറെ നാള്‍ അനാഥാലയത്തിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ഒരു ബാലന്റെ സങ്കടങ്ങള്‍.

വൈകുന്നേരം വിശപ്പുമാറ്റാന്‍ കിട്ടുന്ന ചോറും ഇറച്ചിക്കറിയും ഓര്‍ത്ത് അനാഥാലയത്തിലെ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍ ചുമന്നത്, പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എല്ലാ ദിവസവും രാവിലെ നാലരക്ക് എഴുന്നേറ്റ് മണ്ണു ചുമന്ന് പിന്നെ 16 കിലോമീറ്റര്‍ നടന്ന് കോളേജില്‍ പോയത്, ഹോട്ടലില്‍ പാത്രം കഴുകിയത്….. എണ്ണിയാല്‍ തീരാത്ത ദുരിതങ്ങള്‍. ഇതിനിടയിലാണ് പഠിച്ചു റാങ്ക് നേടി എല്ലാത്തിലും ഒന്നാമതായത്. സങ്കടങ്ങള്‍ കൂടിയപ്പോള്‍ ദൈവത്തോട് കലഹിച്ചത്, അമ്മയെയും സഹോദരിമാരെയും ചേര്‍ത്ത് പിടിച്ചത്… ചങ്ക് തുളച്ചു കയറുന്ന ഭാഷയില്‍ സ്വന്തം ഹൃദയരക്തം കൊണ്ട് എഴുതിയ പുസ്തകം. എനിക്കത് മുഴുവന്‍ ഇവിടെ എഴുതി വയ്ക്കണമെന്നുണ്ട്. ചെയ്യുന്നില്ല. കാരണം നിങ്ങളത് വായിക്കണം.

വായിച്ചു കഴിഞ്ഞതിന്റെ പിറ്റേന്ന് ഞാന്‍ മാതൃഭൂമി ബുക്‌സില്‍ വിളിച്ച് 1000 പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ജൂലൈ 19 ന് പറവൂരില്‍ സംഘടിപ്പിക്കുന്ന മെറിറ്റ് അവാര്‍ഡില്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനാണ്. അവരത് വായിക്കട്ടെ.

ഞാന്‍ നിങ്ങളോടും പറയുന്നു; നിങ്ങളുടെ മക്കള്‍ക്ക് ഈ പുസ്തകം വാങ്ങിക്കൊടുക്കണം. ഒരു പക്ഷെ നിങ്ങള്‍ അവര്‍ക്ക് കൊടുക്കുന്ന ഏറ്റവും മികച്ചസമ്മാനമാകുമിത്.