കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും ഭാരാതാംബയുമുള്‍പ്പടെയുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ഖദര്‍മേഖലയെ സംരക്ഷിച്ചാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.
‘ഇപ്പോള്‍ ഖദര്‍ വസ്ത്രങ്ങള്‍ തന്നെ പല നിറത്തില്‍ വരുന്നുണ്ട്. ഖദര്‍ പഴയ ഖദറൊന്നുമല്ല, പുതിയ പുതിയ വെറൈറ്റികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിലെ പ്രശ്‌നങ്ങള്‍ ഭാരാതാംബ വിഷയം ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദറിനെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നത് അനാവശ്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. താന്‍ ഖദറും ഖദറാല്ലത്തതും ധരിക്കാറുണ്ട്. ആരോഗ്യവകുപ്പിലെയും ഭാരാതാബയുമുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദര്‍ വിവാദം അനാവശ്യമാണ്’- മുരളീധരന്‍ പറഞ്ഞു.
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫെയ്‌സ ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഖദര്‍ ചര്‍ച്ചയ്ക്ക് തുടക്കമായത്. വസ്ത്രമേതായാലും മനസ് നന്നായാല്‍ മതിയെന്ന് കെഎസ് ശബരീനാഥന്റെ തിരിച്ചടിയോടെ ചര്‍ച്ച സജീവമാകുകയും ചെയ്തു. അതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ അജയ് തറയിലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:
“യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം.ഖാദർ വസ്ത്രവും മതേതരത്വമാണ്.കോൺഗ്രസിന്റെ അസ്‌തിത്വം.ഖാദർ വലിയ സന്ദേശമാണ് ,ആദർശമാണ്.മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്.ഖദർ ഇടാതെ നടക്കുന്നത് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.അത് അനുകരിക്കുന്നത് കാപട്യമാണ്.നമ്മൾ എന്തിനാണ് ഡിവൈഎഫുകാരെ അനുകരിക്കുന്നത്.”