പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചക വാതകം കിട്ടാതെ വരുമെന്ന പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സർക്കാർ .

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചക വാതകം കിട്ടാതെ വരുമെന്ന പരിഭ്രാന്തി പടരുന്നു .പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സർക്കാർ . പാചക വാതക വില നിയന്ത്രണവിധേയമായി തുടരാന്‍ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ധിച്ച ചെലവിന്റെ ഒരു പ്രധാന ഭാഗം ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഡല്‍ഹിയിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിലവിലെ വില 913 രൂപയാണ്. 60 രൂപയുടെ വര്‍ധനയ്ക്ക് ശേഷമാണിത്. ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വിപണി വില ഇതിലും കൂടുമായിരുന്നു’- സുജാത ശര്‍മ്മ പറഞ്ഞു. ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം 25 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മതിയായ വിതരണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗാര്‍ഹിക എല്‍പിജിയുടെ സാധാരണ ഡെലിവറി സൈക്കിള്‍ രണ്ടര ദിവസമായി തുടരുമെന്നും സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ തിരക്കുകൂട്ടരുതെന്നും സുജാത ശര്‍മ്മ പറഞ്ഞു.

സര്‍ക്കാര്‍ ഊര്‍ജ്ജ വിതരണം നിരന്തരം നിരീക്ഷിക്കുകയാണ്. ഈ ലോക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇന്ധനം ലാഭിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.’- സുജാത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലുടനീളം എല്‍പിജി ക്ഷാമം ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പ്രതികരണം.