യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍

യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍. അമേരിക്കന്‍, ഇസ്രയേലി ലക്ഷ്യങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ ഭാവി ഇപ്പോള്‍ ടെഹ്റാന്‍ സേനയുടെ കൈകളിലാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു.

അമേരിക്കന്‍ സൈന്യത്തിന് യുദ്ധം അവസാനിപ്പിക്കാനാകില്ല. മേഖലയുടെ സമവാക്യങ്ങളും ഭാവി സ്ഥിതിയും ഇപ്പോള്‍ ഇറാന്‍ സായുധ സേനയുടെ കൈകളിലാണ്. യുദ്ധത്തിന്റെ അവസാനം നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്.” ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖമേനിയെയും ആക്രമിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞത്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ യുഎസ് വളരെയേറെ മുന്നിലാണ്. അതിനാൽ തന്നെ ഇത് വേ​ഗം അവസാനിച്ചെന്നുമാണ് ട്രംപ് പറയുന്നത്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.