ഇസ്രയേലും അമേരിക്കയും എഴാം ദിവസവും ആക്രമണം തുടരുന്നു;ഇറാനിൽ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടു .

ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും അമേരിക്കയും എഴാം ദിവസവും ആക്രമണം തുടരുന്നു .ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 181 കുട്ടികളും മരിച്ചിട്ടുണ്ട്. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഉണ്ടായ അക്രമണത്തില്‍ മാത്രം 175 കുട്ടികള്‍ മരിച്ചെന്നാണ് വിലയിരുത്തല്‍.അമേരിക്കയുടെ ബി 2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വെള്ളിയാഴ്ച ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍ നടന്നു.

സൗദിയിലേക്ക് വീണ്ടും ഇറാനില്‍ നിന്നും മിസൈല്‍ – ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതിനിടെ,ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ ഉപയോഗിച്ചത് അത്യാധുനിക ബ്ലു സ്പാരോ മിസൈല്‍ ആണെന്ന വിവരം ടെലിഗ്രാഫ് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ലോഞ്ച് പാഡില്‍ നിന്നും ബഹിരാകാശത്തിന് സമീപം വരെ സഞ്ചരിച്ച് അതിവേഗം തിരിച്ചിറങ്ങി ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്നതാണ് ഈ മിസൈലുകള്‍.വര്‍ഷങ്ങളായി നീണ്ട നിരീക്ഷണങ്ങളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു ആക്രമണം. കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിന്നാണ് ബ്ലൂ സ്പാരോ ആണെന്ന നിഗമനം. അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ഇറാഖില്‍ നിന്നാണ് കണ്ടെത്തിയത്.