അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയതോടെ ട്രംപിനു വൻ തിരിച്ചടി;രോഷാകുലനായി ട്രംപ്

വ്യാപാര കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയതോടെ വൻ തിരിച്ചടിയാണ് ട്രംപിനു നേരിട്ടത് .സുപ്രീം കോടതിയുടെ വിധിയോട് അതിവൈകാരികമായാണ് ട്രംപ് പ്രതികരിച്ചത് .

സുപ്രീം കോടതിയുടെ വിധി പ്രകാരം ഈടാക്കിയ ഉയര്‍ന്ന തീരുവ തിരിച്ച് കൊടുക്കണമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ് . ഇറക്കുമതി തീരുവയായി 13300 കോടി ഡോളറാണ് ഇതിനകം ട്രംപ് ഭരണകൂടം പിരിച്ചെടുത്തത്. ഇത്തരത്തില്‍ പിരിച്ചെടുത്ത ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചതോടെ, ഇത് കമ്പനികള്‍ക്ക് തിരികെ നല്‍കേണ്ടി വരുമോ എന്നതും നഷ്ടപരിഹാരം എത്രയായിരിക്കും എന്നതും സംബന്ധിച്ച ചോദ്യ​ങ്ങളാണ് ഉയരുന്നത്.

അധിക തീരുവ തിരിച്ചു കൊടുക്കേണ്ടതില്ലെന്നാണ് ചിലർ വ്യക്തമാക്കിയത്.കാരണം അമേരിക്കൻ ഉപഭോക്താക്കളാണ് അധിക തീരുവ സാധനങ്ങൾ വാങ്ങിയതിനോടൊപ്പം നൽകിയത്.അതുകൊണ്ട് ഓരോ പൗരനും പണം തിരിച്ചു കിട്ടാൻ അർഹതയുണ്ട് .അത് എത്രത്തോളം പ്രയോഗികമാവും എന്നാണ് ചോദ്യം.തിരിച്ചു കിട്ടണമെങ്കിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്ന നിയമ പോരാട്ടം നടത്തേണ്ടി വരും.

അതേസമയം കമ്പനികള്‍ റീഫണ്ടിനായി സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം. . ഇറക്കുമതിക്കാര്‍ക്ക് ഉയര്‍ന്ന തീരുവ പണമായി തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ നടപടിക്രമം കുറച്ചുകാലത്തേക്ക് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാമെന്ന് വിന്‍സണ്‍ ആന്റ് എല്‍കിന്‍സ് നിയമ സ്ഥാപനത്തിലെ പങ്കാളിയായ അഭിഭാഷകന്‍ ജോയ്സ് അഡെറ്റുട്ടു പറഞ്ഞു.

1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) നടപ്പിലാക്കി ട്രംപ് കഴിഞ്ഞ വര്‍ഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ചുമത്തിയ ഇരട്ട അക്ക താരിഫുകളാണ് പ്രശ്നം. ഇറക്കുമതിക്ക് നികുതി ചുമത്താന്‍ കോണ്‍ഗ്രസിനാണ് അധികാരം. പ്രസിഡന്റിന് നിയമം അധികാരം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയത്.