കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;സിദ്ധുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍ പാർട്ടി വിട്ടു ;ബിജെപിയിലേക്കോ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ നവ്ജ്യോത് കൗര്‍ സിദ്ധു കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിങ്ങിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് നവ്ജ്യോത് കൗര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. നവ്ജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗര്‍.

കോണ്‍ഗ്രസ് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനുമായ പ്രസിഡന്റാണ് രാജാ വാറിങ്ങെന്നുള്‍പ്പെടെയുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് കൗറിന്റെ രാജി. മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി രൂപ നല്‍കണമെന്ന് അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കൗറിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടായിരുന്നു പാര്‍ട്ടി നേതൃത്വം കൗറിനെതിരെ രംഗത്തെത്തിയത്. പിന്നാലെയാണ് ഇപ്പോഴത്തെ രാജി പ്രഖ്യാപനം.

രാജാ വാറിങ് പാര്‍ട്ടിയെ സ്വന്തം താല്പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ വില്‍പന നടത്തി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജയില്‍വാസം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുമായി രഹസ്യധാരണ ഉണ്ടാക്കിയ വാറിങ്, പാര്‍ട്ടിയെ വെറും കച്ചവടവസ്തുവാക്കി മാറ്റിയെന്ന് കൗര്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രതികരണത്തിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നതായുള്ള പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. നേരത്തെ ബിജെപിയില്‍ അംഗമായിരുന്നു നവ്ജ്യോത് സിങ് സിദ്ധുവും നവ്ജ്യോത് കൗറും. 2012-ല്‍ ബിജെപി ടിക്കറ്റില്‍ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് എംഎല്‍എയായിരുന്ന കൗര്‍ പിന്നീട് ഭര്‍ത്താവിനൊപ്പമാണ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.