രാഹുൽ ഗാന്ധി വഴങ്ങി.ശശി തരൂരുമായുള്ള പ്രശ്‌നം പരിഹരിച്ചു; എല്ലാ പ്രശ്‌നവും പരിഹരിച്ചെന്ന് ശശി തരൂർ

ഒടുവിൽ രാഹുൽ ഗാന്ധി വഴങ്ങി.ശശി തരൂരുമായി ചർച്ച നടത്തിയതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശശി തരൂർ പുകഴ്ത്തിയത് ഇപ്പോഴും നിലനിൽക്കുകയാണ് .മോദിയുമായുള്ള ബന്ധം ശശി തരൂർ ഇപ്പോഴും തള്ളി പറഞ്ഞിട്ടില്ല .ഏതായാലും നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ എത്തി നിൽക്കെ ശശി തരൂരുമായുള്ള പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടത് കേരളത്തിലെ കോൺഗ്രസിനു വലിയ ആശ്വാസമാണ് നൽകിയിട്ടുള്ളത് .

പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ലെന്നും എല്ലാ പ്രശ്‌നവും പരിഹരിച്ചുഎന്നും പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞുയെന്നുമാണ് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞത്.. പാര്‍ട്ടിയും താനും ഒരേ ദിശയില്‍ മുന്നോട്ടു പോകുമെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.

കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാര്‍ത്തകള്‍ക്കിടെ, പാര്‍ലമെന്റിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നല്ല ചര്‍ച്ചയായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ പറഞ്ഞു.

‘ചര്‍ച്ച നടന്നു, ഒരു വിഷയവുമില്ല. പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞു. ഇനി ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോകും. അത്രയേയുള്ളൂ. ഇനി ഒന്നും ചിന്തിക്കേണ്ടതില്ല. ഞങ്ങള്‍ക്കിടയില്‍ പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയില്‍ സംസാരിച്ചു. കേരളത്തില്‍ പ്രചാരണത്തിനിറങ്ങും. പ്രചാരണത്തിന് ഇറങ്ങാതിരിക്കാന്‍ കാരണം എന്താണെന്നും’ തരൂര്‍ ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടായില്ല. താനിപ്പോള്‍ എംപിയാണ്. തിരുവനന്തപുരത്തെ ജനങ്ങളില്‍ വിശ്വസിക്കുന്നു. അവരുടെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ കൊണ്ടു വരിക എന്നതാണ് തന്റെ കടമയെന്നും തരൂര്‍ പറഞ്ഞു. രാവിലെ 11 മണിയോടെ ലോക്സഭയിലെത്തിയ തരൂര്‍ കോഴിക്കോട് എംപി എം കെ. രാഘവനുമായി ചര്‍ച്ച നടത്തിയശേഷമാണ് ഖാര്‍ഗെയുടെ മുറിയിലേക്ക് പോയത്.

കൊച്ചിയില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്ത് പരിപാടിയിലെ രാഹുല്‍ ഗാന്ധിയുടെ അവഗണയെത്തുടര്‍ന്നാണ് ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പ്രവര്‍ത്തകസമിതി അംഗമായിരുന്നിട്ടും വേദിയില്‍ മൂലയില്‍ ഇരിപ്പിടം അനുവദിച്ചതും, മറ്റു പലരെയും പേരെടുത്ത് പറഞ്ഞപ്പോളും രാഹുല്‍ ഗാന്ധി അവഗണിച്ചതുമാണ് തരൂരിന്റെ അതൃപ്തിക്ക് കാരണമായത്. തരൂരിനെ അനുനയിപ്പിക്കാന്‍ കെ സി വേണുഗോപാലാണ് ശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.