മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി സത്യാഗ്രഹം;ആരോഗ്യവകുപ്പ് സമ്പൂര്‍ണ്ണപരാജയമായി മാറിക്കഴിഞ്ഞുയെന്ന് രമേശ് ചെന്നിത്തല

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സത്യഗ്രഹം തുടങ്ങി കെ കെ ഹര്‍ഷിന. സംഭവം നടന്ന് നാലര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഏകദിന സമരം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളില്‍ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടര്‍മാര്‍ക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം. നേരത്തെ 104 ദിവസം തുടര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലും ഹര്‍ഷിന സമരം നടത്തിയിരുന്നു.

ഹര്‍ഷിനയുടെ സത്യഗ്രഹം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലില്‍ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹര്‍ഷിന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല . പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികില്‍സ നടത്തുന്നത്. ഇപ്പോള്‍ ആ പണവും തീര്‍ന്നെന്നും ജീവിക്കാന്‍ നിര്‍വാഹമില്ലെന്നും ഹര്‍ഷിന പറഞ്ഞു.ഹർഷിനയുടെ സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല ഇങ്ങനെ പറഞ്ഞു :

“ആരോഗ്യവകുപ്പ് സമ്പൂര്‍ണ്ണപരാജയമായി മാറിക്കഴിഞ്ഞു. .കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന എന്നയുവതിക്ക് നീതി തേടി ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ സത്യാഗ്രഹം നടത്തേണ്ടി വന്നു. വളരെ ലാഘവത്തോടെയാണ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും ഈ വിഷയം കൈകാര്യം ചെയ്തത്. മെഡിക്കല്‍ കോളജിലെ ചികില്‍സാപ്പിഴവ് മൂലം ഈ യുവതിയുടെ ജീവിതം ദുരിതമയമായി. അമ്പത് ലക്ഷം രൂപയോളം തുടര്‍ ചികല്‍സക്കായി വേണം. എന്നാല്‍ കേവലം രണ്ടുലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്.

ഇതേ തുടര്‍ന്നാണ് ഗാന്ധിഗ്രാം ഫണ്ടില്‍ ഒരു ലക്ഷം രൂപാ അടിയന്തിര സഹായം എന്ന നിലയില്‍ ഹര്‍ഷിനയുടെ ചികല്‍സാക്കിയി നല്‍കാന്‍ തിരുമാനിച്ചത്.വളരെ ഗുരുതരമായ സംഭവമായിട്ടും അത് തേച്ചു മായ്ച്ചു കളയാനാണ് അധികൃതര്‍ ശ്രമിച്ചത് , നാടും ജനങ്ങളും ഹര്‍ഷിനക്കൊപ്പം നിന്നു നടത്തിയ പോരാട്ടത്തിന്റെഫലമായാണ് സത്യം പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികളെ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.ഈ ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ഹര്‍ഷിന നടത്തുന്ന ഈ സമരം തികച്ചും വേദനാജനകമാണ്. യുവതിയായൊരു വീട്ടമ്മക്ക് ് സെക്രട്ടറിയേറ്റിന്റെയും മന്ത്രിയുടെയും വീട്ടുപടിക്കലൊക്കെ വന്ന് സമരം ചെയ്യേണ്ടി വരുന്നത് വളരെ ദുഖകരമാണ്. അടിയന്തിരമായി ഇടപെട്ട് ഈ സമരത്തിന് പരിഹാരമുണ്ടാക്കിയില്ലങ്കില്‍ ഈ സര്‍ക്കാരിനെ തന്നെ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും.”