നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വി ഡി സതീശനും പി വി അൻവറിനും വിജയം; അൻവർ യുഡിഎഫിലെത്തും ഒരു രാഷ്ട്രീയ വിശകലനം

എം ആർ അജയൻ
amrajayan @ gmail .com

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ചത് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്താണ് വിജയിച്ചതെങ്കിലും യഥാർത്ഥ വിജയം വി ഡി സതീശനായിരുന്നു. ഭരണവിരുദ്ധ തരംഗം കൊടുങ്കാറ്റായി അടിച്ചപ്പോൾ എൽ ഡിഎഫ് സ്ഥാനാർഥി എം സ്വരാജിനു കനത്ത തോൽവി. ആര്യാടൻ ഷൗക്കത്ത് 11432 വോട്ടുകൾക്ക് ജയിച്ചു. എം സ്വരാജ് സ്വന്തം മണ്ഡലത്തിൽ 45 വോട്ടുകൾക്കാണ് പിന്നിലായത് .

പി വി അൻവറിനെ യുഡിഎഫിലെടുക്കാതെ തള്ളിയപ്പോൾ വി ഡി സതീശനെതീരെ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് അൻവർ സ്ഥാനാത്ഥിയായത് .നിലമ്പൂരിൽ യുഡിഎഫ് തോറ്റാൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. സതീശനെ വെല്ലുവിളിച്ച പി വി അൻവർ ജയിച്ചില്ലെ ങ്കിലും19593 വോട്ടുകൾ നേടിയതോടെ പി വി അൻവറിനും ആശ്വസിക്കാം. അൻവർ കരുത്തുകാട്ടിയെന്ന് യുഡിഎഫ് പോലും അംഗീകരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് അൻവറിന്റെ മുന്നേറ്റത്തെ അംഗീകരിക്കുകയും ചെയ്‌തു. പി വി അൻവർ കാഴ്ചവെച്ച പ്രകടനം അടുത്ത തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ അൻവറെ യുഡിഎഫിലേക്ക് കൊണ്ടുവരാനാണ് സാധ്യത.

പി വി അൻവർ യുഡിഎഫിലുണ്ടായിരുന്നെങ്കിൽ മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനു യുഡിഎഫ് വിജയിക്കുമായിരുന്നു. ഭരണവിരുദ്ധ തരംഗം ആര്യാടൻ ഷൗക്കത്തിലും പി വി അൻവറിലുമായി വിഭജിക്കപ്പെട്ടു.ബിജെപി സ്ഥാനാർഥി വോട്ടുകൾ നിലനിർത്തുകയുണ്ടായി. 8536 വോട്ടുകളാണ് കിട്ടിയത്.

പി വി അൻവർ യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ടുകൾ നേടിയെന്നതാണ് ശ്രദ്ധേയം. 74493 വോട്ടുകളാണ് യുഡിഎഫിനു കിട്ടിയത് .2021 ലെ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് 78,527 വോട്ടുകളാണ് .ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ടുകൾ 4 ,034 വോട്ടുകളായി കുറയുകയാണുണ്ടായത്. 2021 ലെ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനു 81,227 വോട്ടുകൾ കിട്ടിയപ്പോൾ ഇത്തവണ കിട്ടിയത് 65061 വോട്ടുകളാണ്. 16166 വോട്ടുകളാണ് എൽഡിഎഫിനു കുറഞ്ഞത് .2021 ലെ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് 8,500 വോട്ടുകളാണ് കിട്ടിയത്. ഇത്തവണ 8536 വോട്ടുകൾ കിട്ടി. 36 വോട്ടുകൾ ബിജെപിക്ക് അധികം കിട്ടിഎന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ തരംഗം അലയടിച്ചതോടൊപ്പം പി വി അൻവറും കരുത്തു കാട്ടി. ഇതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠവും സന്ദേശവും. പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചപ്പോൾ എൽഡിഎഫ് പറഞ്ഞത് വർഗീയ വോട്ടുകളുടെ വിജയമെന്നായിരുന്നു. നിലമ്പൂരിൽ ജമാത്തെ ഇസ്ലാമി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും നിലമ്പൂരിൽ അവർക്ക് നാലായിരം വോട്ടുകളാണ് നിലവിലുള്ളത്. എന്നാൽ യുഡിഎഫിന്റെ ഭൂരിപക്ഷം പതിനൊന്നായിരത്തിപ്പരം ആണ്. എൽഡിഎഫ് സർക്കാരിനെതിരെയുള്ള വികാരം പി വി അൻവറുടെ വോട്ടുകൾ കൂടി ചേർത്താൽ മുപ്പത്തിനായിരത്തിൽപ്പരമാവും. പിണറായിസത്തിനെതിരെ ശക്തമായി പ്രചാരണം നടത്തിയത് അൻവർ ആണ്.

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനൊഴികെ യുഡിഎഫ് സ്ഥാനാർഥി, പി വി അൻവർ, ബിജെപി സ്ഥാനാർഥി എന്നിവർക്ക് ആശ്വസിക്കാവുന്ന ഉപതെരെഞ്ഞെടുപ്പ് ഫലമാണ് നിലമ്പൂരിലേത്. അൻവർ കരുത്ത് തെളിയിച്ചതോടെ പി വി അൻവർ യുഡിഎഫിലെത്തുമെന്നും ഉറപ്പായി