കേരളത്തിൽ പത്ത് വർഷത്തിനിടയിൽ തെരുവുനായ ആക്രമണത്തിൽ മരിച്ചത് 118 പേർ

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ തെരുവുനായ ആക്രമണത്തിൽ 118 പേർ മരണപ്പെട്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഫാർമേഴ്‌സ് അവയർനസ് റിവൈവൽ മൂവ്‌മെന്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, വിവരാവകാശ നിയമപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിന് സമർപ്പിച്ച അപേക്ഷയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

2016-മുതലുള്ള പത്ത് വർഷത്തെ കണക്കാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർ മരണപ്പെട്ടത് കൊല്ലം ജില്ലയിലാണ്. 21-പേരാണ് കൊല്ലത്ത് മാത്രം മരണപ്പെട്ടത്. തിരുവനന്തപുരത്ത് 16 മരണം റിപ്പോർട്ട് ചെയ്തപ്പോൾ പാലക്കാട് 13 മരണങ്ങളും ആലപ്പുഴയിൽ പന്ത്രണ്ടും തൃശൂരിൽ പതിനൊന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

എറണാകുളം ഒൻപത്, കോഴിക്കോട് ഒൻപത്, പത്തനംതിട്ട ഏഴ്, കണ്ണൂർ ഏഴ്, മലപ്പുറം നാല്, ഇടുക്കി മൂന്ന്, വയനാട് മൂന്ന്, കോട്ടയം രണ്ട്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണനിരക്ക്.

ഒന്നേകാൽ വയസുള്ള പിഞ്ച് കുഞ്ഞുമുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവ് നായുടെ കടിയേറ്റ് മരണപ്പെട്ടു. പത്ത് വയസിൽ താഴെയുള്ള 12 കുട്ടികൾ, 10 മുതൽ 20 വയസ് വരെയുള്ളവർ ഒൻപത് പേരും ഇക്കാലയളിൽ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. മുപ്പത് വയസ്സിൽ താഴെയുള്ള ആറ് പേരും 40 വയസ്സിൽ താഴെയുള്ള 17 പേരും 50 വയസ്സിൽ താഴെയുള്ള 24 പേരും ഇക്കാലയളിൽ മരണപ്പെട്ടു. 80 വയസ്സിന് മുകളിലുള്ള മൂന്ന് പേരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പേവിഷബാധയേറ്റ 95 ശതമാനം പേർക്കും വാക്‌സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ലായെന്ന് ഫാം ജനറൽ സെക്രട്ടറി സിജിമോൻ ഫ്രാൻസിസ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയം ഭരണ വകുപ്പിനെയാണ് ഈ കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് എങ്കിലും വകുപ്പിൻറ്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടി പ്രകാരം പഞ്ചായത്ത് വകുപ്പിൽനിന്നോ, ദുരിതാശ്വാസ നിധിയിൽ നിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സ ചെലവിനും നഷ്ടപരിഹാരം നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . കേരളത്തിൽ ചികിത്സാചെലവിന് പണം ലഭിക്കാത്ത സാഹചര്യമാണെങ്കിൽ, തെട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ തെരുവ് നായ് കടിച്ച് മരണപ്പെട്ടാൽ സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.