തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു;ഹര്‍ജി നാളെ പരിഗണിക്കും.

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും. കേസില്‍ രണ്ടാംപ്രതിയായ ആന്റണി രാജു തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി നാളെ പരിഗണിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് ആന്റണി രാജുവിന്റെ നീക്കം. തൊണ്ടിമുതല്‍ കേസില്‍ പ്രതികള്‍ക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍, മൂന്ന് വര്‍ഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. മൂന്ന് വര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടിരുന്നു.

മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. 1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.