ലോകരാജ്യങ്ങളിൽ ഇന്ത്യക്കാർ എന്തുകൊണ്ട് കശുവണ്ടി കഴിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു .

ആഗോള തലത്തില്‍ കശുവണ്ടി ഉപഭോഗത്തില്‍ ഇപ്പോൾ ഇന്ത്യ മുന്‍പന്തിയിലാണ് . ലോകത്തിലെ സംസ്‌കരിച്ച അണ്ടിപ്പരിപ്പ് ഉപഭോഗത്തിന്റെ 30 ശതമാനത്തിലധികം ഇന്ത്യയിലാണ് എന്നതാണ് വസ്തുത . ബേക്കറി, ലഘുഭക്ഷണ വ്യവസായം എന്നിവയില്‍ അണ്ടിപ്പരിപ്പിന്റെ ആവശ്യകത അവിശ്വസനീയമായ വേഗത്തില്‍ കുതിച്ചുയര്‍ന്നതാണ് ഇതിന് കാരണം. മുഴുവനായോ അല്ലെങ്കില്‍ പൊട്ടിച്ച തരത്തിലോ ആണ് അണ്ടിപ്പരിപ്പിന്റെ ആവശ്യകത.ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത്

ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

2024 ല്‍ രാജ്യത്തിന്റെ കശുവണ്ടിയുടെ ആവശ്യകത 3,76,000 ടണ്ണിലെത്തിയതായി ഇന്റര്‍നാഷണല്‍ നട്ട് & ഡ്രൈഡ് ഫ്രൂട്ട് കൗണ്‍സില്‍ (ഐഎന്‍സി) കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ ഡിമാന്‍ഡില്‍ എട്ടു ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കശുവണ്ടിയുടെ ആവശ്യകതയില്‍ കുറവുണ്ടാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കശുവണ്ടിയുടെയും ഡ്രൈ ഫ്രൂട്ട്സിന്റെയും വിപണിയിലെ വളര്‍ച്ചയ്ക്കായി ലോകം ഇപ്പോള്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. ഇന്ത്യയിലെ മധ്യവര്‍ഗം കശുവണ്ടിയോട് ഒരു അഭിരുചി വളര്‍ത്തിയെടുത്തിട്ടുണ്ട്. ഒരു ലഘുഭക്ഷണമായി മാത്രമല്ല, ബേക്കറി സാധനങ്ങളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും ഒരു ചേരുവയായും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി കാജു കാട്ട്‌ലിയെ എടുക്കുക. ഇത് രാജ്യത്തെ ഏറ്റവും ജനപ്രിയമായ മധുരപലഹാരങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു, സമ്മാനമായും വ്യക്തിഗത ഉപഭോഗത്തിനും കാജു കാട്ട്‌ലി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ഇത് ഉണ്ടാക്കാന്‍ വറുത്ത കശുവണ്ടിയാണ് ഉപയോഗിക്കുന്നത്. കാജു കാട്ട്‌ലി കൂടുതല്‍ ജനപ്രിയമായത് വറുത്ത കശുവണ്ടിയുടെ ആവശ്യകത കുതിച്ചുയരാന്‍ ഇടയാക്കിയിരിക്കുകയാണ്’- ഇന്റര്‍നാഷണല്‍ നട്ട് & ഡ്രൈഡ് ഫ്രൂട്ട് കൗണ്‍സില്‍ (ഐഎന്‍സി) ഡയറക്ടറും വിജയലക്ഷ്മി കശുവണ്ടി കമ്പനിയുടെ (വിഎല്‍സി) പ്രതിനിധിയുമായ പ്രതാപ് നായര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ കശുവണ്ടി കയറ്റുമതി കമ്പനിയാണിത്.

പകര്‍ച്ചവ്യാധിക്കുശേഷം, ഇന്ത്യക്കാര്‍ ലഘുഭക്ഷണമായി കശുവണ്ടി കഴിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. പ്രീമിയം വിലയായി കിലോഗ്രാമിന് ഏകദേശം 1,200-1,500 രൂപ ഉണ്ടായിരുന്നിട്ടും കശുവണ്ടി വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2024ല്‍ ആഗോള അസംസ്‌കൃത കശുവണ്ടി ഉല്‍പ്പാദനത്തിന്റെ 13.5 ശതമാനവും ആഗോള സംസ്‌കരണ വിഹിതത്തിന്റെ 36.5 ശതമാനവും മൊത്തം ആഗോള കശുവണ്ടി ഉപഭോഗത്തിന്റെ 30.5 ശതമാനവും ഇന്ത്യയിലാണെന്ന് ഇന്റര്‍നാഷണല്‍ നട്ട് & ഡ്രൈഡ് ഫ്രൂട്ട് കൗണ്‍സിലിന്റെ (INC) കണക്കുകള്‍ വ്യക്തമാക്കുന്നു.