ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിരോധിച്ചിരുന്ന റെജി ലൂക്കോസ് എന്തുകൊണ്ട് ബിജെപിയിലെത്തി

ഇടതുസഹയാത്രികനും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിരോധിക്കുന്നതില്‍ പ്രമുഖനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഇനി ബിജെപിയുടെ ശബ്ദമായി തുടരുമെന്നും റെജി ലൂക്കാസ് പറഞ്ഞു.

കേരളത്തില്‍ ഇനി രാഷ്രീയ യുദ്ധത്തിന് അവസരം ഇല്ല. ഇവിടുത്തെ പുതിയ തലമുറ നാടുവിടുന്നു. അവരെ ഇവിടെ പിടിച്ചുനിര്‍ത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ടുപോയാല്‍ നമ്മുടെ നാട് വലിയ വൃദ്ധസദനമായി മാറും. ഉത്തരേന്ത്യയിലെ വികസം തന്നെ ഞെട്ടിച്ചിട്ടുണ്ട്. മുന്‍പ് ബിജെപിയെ കുറിച്ച് പറഞ്ഞിരുന്നത് അവര്‍ വര്‍ഗീയ വാദികളാണെന്നാണ്.നിര്‍ഭാഗ്യവശാല്‍ തന്റെ പാര്‍ട്ടി കഴിഞ്ഞ കുറെമാസങ്ങളായി വര്‍ഗീയ വിഭജനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്.

കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും ആഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാന്‍ താനും ആഗ്രഹിച്ചു. ഇന്നുമുതല്‍ സിപിഎമ്മുമായുള്ള എല്ലാബന്ധവും ഉപേക്ഷിച്ചു. ഇന്ന് ഈ നിമിഷം മുതല്‍ പ്രവൃത്തിയും വാക്കും ബിജെപിക്കും വേണ്ടിയുള്ളതാണ്’- റെജി ലൂക്കോസ് പറഞ്ഞു.