ലൈംഗിക പീഡന പരാതി രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്;പരാതി നൽകി യുവതിയുടെ ഭര്‍ത്താവ്

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പരാതി. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് പരാതിയുമായി മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും, ഇത് കുടുംബം ജീവിതം തകര്‍ത്തെന്നും മാനനഷ്ടം ഉണ്ടാക്കിയെന്നുമാണ് പരാതി.

പെണ്‍കുട്ടിയുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പരിഹരിക്കുവാന്‍ വേണ്ടിയാണ് താന്‍ ഇടപെട്ടതെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ അവകാശപ്പെട്ടത്. എന്നാല്‍ രാഹുലിന്റെ വാദങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് പരാതിക്കാരന്‍. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ഇടപെട്ടത് എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം തെറ്റാണ്. തന്റെ സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ന പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചിട്ടില്ല. രാഹുല്‍ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യുകയാണ് ചെയ്തത്. ചെറിയ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ക്രിമിനല്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും. യുവതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും മാങ്കൂട്ടത്തില്‍ പുറത്തുവിട്ടു. തന്നെ സൈബറിടത്തില്‍ മോശമായി ചിത്രീകരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു. തനിക്കുണ്ടായ മാനഹാനിയില്‍ നടപടി വേണം. പാലക്കാട് എംഎല്‍എയ്ക്ക് എതിരെ ഭാരതീയ ന്യായ് സംഹിത 84-ാം വകുപ്പ് പ്രകാരം കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.