വനിതയായ മമത ബാനർജി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ യുവതികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം.അക്കാര്യം അവർ തന്നെ തുറന്ന് സമ്മതിക്കുന്നതിനു തുല്യമാണ് അവരും അവരുടെ എം പിയും നടത്തിയ പ്രസ്താവനകൾ .രാത്രികാലങ്ങളില്‍ പെൺകുട്ടികൾ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നായിരുന്നു പ്രസ്‌താവനകൾ .

പശ്ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയും. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്ന സുരക്ഷ സ്ത്രീകള്‍ക്ക് ബംഗാളില്‍ ഉണ്ട്… എന്നാല്‍ രാത്രികാലങ്ങളില്‍ പെൺകുട്ടികൾ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല’-സൗഗത് റോയ് എം പി പറഞ്ഞു. എല്ലാ റോഡുകളിലും പൊലീസിനെ വിന്യസിക്കാന്‍ സാധിച്ചേക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാത്രി 12.30-ന് പെണ്‍കുട്ടി എങ്ങനെ പുറത്തെത്തിയെന്ന് ചോദിച്ച മമത, വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കോളജിനാണെന്നും പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ 23-കാരിയാണ് വെള്ളിയാഴ്ച കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാനായി പോയതായിരുന്നു 23-കാരി. ഇതിനിടെ ഒരു സംഘമാളുകള്‍ യുവതിയെ പിന്തുടര്‍ന്നതോടെ സുഹൃത്ത് ഭയന്ന് ഓടി. 23-കാരിയെ പിന്തുടര്‍ന്നവര്‍ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
