മട്ടാഞ്ചേരിയിലേക്ക് വാട്ടർ മെട്രോ എത്തുന്നതോടെ പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻ്റ് വാട്ടർ മെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായക ചുവടുവെപ്പാണ് വാട്ടർ മെട്രോ. യാത്രാ സംവിധാനങ്ങൾ ഒരുക്കുക എന്നതിനൊപ്പം ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂർണമായ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറും. കൊച്ചി നഗരത്തിനും പശ്ചിമ കൊച്ചിയിലെ പ്രദേശങ്ങൾക്കും ഇടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഉപകരിക്കും. നഗരത്തിൻ്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിത നിലവാരം കാര്യമായി ഉയർത്താനും കഴിയും.
മേഖലയുടെ പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ നൽകാൻ പോകുന്നത് വലിയ സംഭാവനകളാണ്. വിനോദ സഞ്ചാര മേഖലക്കും വലിയ ഉണർവ് നൽകും. നഗരത്തിലെ ജനങ്ങൾക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികൾക്കും ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇടക്കൊച്ചിയിലും തോപ്പുംപടിയിലും പുതിയ ടെർമിനലുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കടമക്കുടിയിലെ ടെർമിനലിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപം കൊള്ളും. ഇതൊരു വാട്ടർ സർക്യൂട്ടായി മാറും.
2023-ലായിരുന്നു കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ഇതിനോടകം അര കോടിയിലേറെ യാത്രക്കാർ വാട്ടർ മെട്രോ ഉപയോഗിച്ചു എന്നാണ് കണക്കാക്കുന്നത്. അവരിൽ, ദൈനംദിന യാത്രക്കാരും വിനോദ സഞ്ചാരികളുമെല്ലാമുണ്ട്.

വാട്ടർ മെട്രോയുടെ മാതൃകയിൽ സർവീസ് ഒരുക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ടു കൊണ്ട് വിവിധ സംസ്ഥാന സർക്കാരുകളും വിദേശ രാജ്യങ്ങളും വരെ കേരളത്തെ നിരന്തരം സമീപിക്കുന്നുണ്ട്. മുംബൈ അടക്കമുള്ള 20 നഗരങ്ങളിൽ വാട്ടർ മെട്രോയുടെ സാധ്യതാ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്.
വാട്ടർ മെട്രോ ടെർമിനൽ നിർമ്മിക്കുന്നതിനായി ഭൂമി വിട്ടു നൽകിയ വരാപ്പുഴ അതിരൂപതക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. 22 സെൻ്റ് ഭൂമിയായിരുന്നു സംഭാവനയായി നൽകിയത്. നാടിൻ്റെ വികസനത്തിനായി സർക്കാരിൽ പൂർണ വിശ്വാസമർപ്പിച്ചാണ് വരാപ്പുഴ അതിരൂപത ഭൂമി നൽകിയത്.

രാജ്യത്ത് തന്നെ പല കാര്യങ്ങൾക്കും മുൻഗാമിയാകാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം ഉൾപ്പെടെയുള്ളവയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും നേട്ടങ്ങളും രാജ്യം പ്രത്യേകമായി നോക്കി കാണുന്നുണ്ട്. അതോടൊപ്പം രാജ്യത്ത് ഏറ്റവും സ്തുത്യർഹമായ ദാരിദ്ര്യ നിർമ്മാർജ്ജന മാതൃകകൾ കേരളമാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മട്ടാഞ്ചേരി വാട്ടർ മെട്രോ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. കൊച്ചി വാട്ടർ മെട്രോ, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഇൻ്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ടിംഗ് സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ സൗകര്യപ്രദമാണ് എന്നതിനൊപ്പം തന്നെ ഗ്രീൻ ഹൗസ് എമിഷൻ കുറയ്ക്കുന്നതിനുള്ള ഒരു സംവിധാനമായി വാട്ടർ മെട്രോ മാറുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി വ്യക്തമാക്കി.

പൂർണമായും വെള്ളത്തിൽ നിർമ്മിച്ച മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ നിർമ്മാണം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബഹ്റ പറഞ്ഞു. എന്നാൽ എൻജിനീയറിങ് വെല്ലുവിളികൾ, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അതിജീവിക്കാൻ കഴിഞ്ഞു. വാട്ടർ മെട്രോ യാഥാർത്ഥ്യമായതോടെ ഉദ്യോഗസ്ഥർക്കും സഞ്ചാരികൾക്കുമെല്ലാം ഗതാഗതക്കുരുക്കിൽ വലയാതെ തന്നെ വേഗത്തിൽ വെല്ലിങ്ടൺ ഐലൻൻ്റിലേക്ക് എത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, എംഎൽഎമാരായ കെ.ജെ മാക്സി, ടി.ജെ വിനോദ്, മേയർ അഡ്വ എം അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, കൗൺസിലർ ടി. പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്ട്) ഡോ. എം.പി രാം നവാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.