മഴയളവ് രേഖപ്പെടുത്തുന്നതിനുള്ള മഴമാപിനികൾ സ്ഥാപിക്കും

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പ്രാദേശിക സമൂഹത്തെ സജ്ജമാക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു.

എറണാകുളം ജില്ലയിൽ ജനകീയ പങ്കാളിത്തത്തോടുകൂടി മഴയളവ് രേഖപ്പെടുത്തുന്നതിനുള്ള മഴമാപിനികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘മഴയറിവ്’ ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

വരുംകാലങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടി വരാം ഇതിനെ പ്രതിരോധിക്കുന്നതിനായി ജനകീയ പങ്കാളിത്തതോടെ വ്യാപകമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥയെ സൂക്ഷ്മമായി പഠിക്കാനും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ആഘാതങ്ങളെ അതിജീവിക്കാനും, അതുമായി ബന്ധപ്പെട്ട മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാനും ശേഷിയുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഘടകമാണ് – ജില്ലാ കളക്ടർ പറഞ്ഞു.

ജനകീയ പങ്കാളിത്തത്തോടുകൂടി മഴമാപിനികൾ സ്ഥാപിക്കുന്നതിലൂടെ ജനങ്ങൾക്ക് അവരുടെ പ്രദേശത്തെ മഴയുടെ ഏറ്റക്കുറച്ചിലുകൾ പഠിക്കുവാൻ സാധിക്കും. ഇത് പൊതുജനങ്ങളിൽ കാലാവസ്ഥ സാക്ഷരത വർദ്ധിപ്പിക്കുന്നു. കൂടാതെ ഇതുവഴി പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങൾക്ക്‌ അനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാനും നയ രൂപീകരണത്തിനും പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കും – ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

ജില്ലാ ഭരണകൂടത്തിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുസാറ്റ്, വയനാട് ഹ്യൂംസ് സെന്റർ, തുരുത്തികര സയൻസ് സെന്റർ, സുസ്ഥിര ഫൗണ്ടേഷൻ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് ജില്ലയിൽ മഴമാപിനികൾ സ്ഥാപിക്കുന്നത്.

പ്രാഥമിക ഘട്ടത്തിൽ കുമ്പളങ്ങി, കുട്ടമ്പുഴ, അയ്യമ്പുഴ, രായമംഗലം രാമമംഗലം, ഇലഞ്ഞി, കല്ലൂർക്കാട്, ചെങ്ങമനാട്, ഞാറക്കൽ,മലയാറ്റൂർ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മഴമാപിനികൾ സ്ഥാപിക്കുക.

‘ മഴമാപിനികളുടെ പ്രാധാന്യവും പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലും’ എന്ന വിഷയത്തിൽ കുസാറ്റ് റഡാർ സെന്റർ ഡയറക്ടർ ഡോ. എസ് അഭിലാഷ് ക്ലാസെടുത്തു. ഹ്യൂം സെന്റർ ക്ലൈമറ്റ് ആക്ഷൻ ലീഡർ എ. ആർ. രഞ്ജിനി, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ് രഞ്ജിനി, സയൻസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി. എ. തങ്കച്ചൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.