വഖഫ് നിയമം ; അഞ്ച് വർഷം മുസ്ലിമാകണമെന്ന ഭേദഗതിക്ക് സ്റ്റേ ;അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതിക്ക് സ്റ്റേ ഇല്ല

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതി. വഖഫ് ചെയ്യണമെങ്കിൽ അഞ്ച് വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‌ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, വഖഫ് ബോർഡിൽ അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തില്ല. വഖഫ് സ്വത്ത് സർക്കാർ സ്വത്ത് കയ്യേറിയിട്ടുണ്ടോ എന്ന തർക്കം സർക്കാർ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന് നിർണ്ണയിക്കാൻ അധികാരം നൽകുന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും. നിയമം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. നിയമം സുപ്രിംകോടതി പൂർണമായി സ്റ്റേ ചെയ്തിട്ടില്ല.

നേരത്തെ,വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.വഖഫ് ഇസ്ലാം മതത്തിൽ അനിവാര്യമായ ഒരു ആചാരമല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കേന്ദ്ര സർക്കാരിന് വേണ്ടി വാദിച്ചിരുന്നു.

കവർ ഫോട്ടോ :കടപ്പാട് NDTV