ബലാത്സംഗ കേസില്‍ ഒളിവില്‍പ്പോയ വേടന്‍ സ്ഥിരം കുറ്റവാളി ;ഇദേഹത്തിന്റെ കവിതകൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുമോ ?

ബലാത്സംഗ കേസില്‍ ഒളിവില്‍പ്പോയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍. വേടനെതിരെ മറ്റ് ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അനുവദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.

വേടന്‍ വിദേശത്തേക്ക് കടക്കുന്നതു തടയാനായി നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ബലാത്സംഗ ആരോപണം നിഷേധിച്ച വേടന്‍, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജര്‍ക്കും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും നിരവധി സ്ത്രീകള്‍ പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടന്‍ പറയുന്നു. തുടര്‍ന്ന് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി.

2020ലും 2021ലും വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പരാതിക്കാരി ഇന്ന് കോടതിയെ അറിയിച്ചു. ഇത് ഡിജിപിക്ക് കൈമാറിയതായാണ് താന്‍ മനസിലാക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.വേടന്റെ കവിതകൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നീക്കം നടത്തിയപ്പോൾ വിവാദം ഉണ്ടായിരുന്നു.എൽഡിഎഫ് സർക്കാരിന്റെ നാലാംവാർഷികത്തിലും സർക്കാർ വേടനെ പങ്കെടുപ്പിക്കുകയുണ്ടായി.ബലാത്സംഗ കേസില്‍ ഒളിവില്‍പ്പോയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ കവിതകൾ ഇനി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുമോ ?