ശമ്പളം കിട്ടിയില്ല;ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു മുന്നിൽ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കേസ്

ശമ്പളം ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു മുന്നിൽ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കേസ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധിച്ചത്. രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സംഘം ചേര്‍ന്ന് ബഹളം വച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരു കൂട്ടം കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, എക്‌സറെ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.

ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഇതിനിടെ തങ്ങള്‍ ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി ജീവനക്കാര്‍ മന്ത്രിക്കു മുന്‍പിലെത്തിയത്. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ മന്ത്രിയെ അനുഗമിച്ച പാര്‍ട്ടി പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. ഇതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.