മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ്റിൽ കാണാതായ തൊഴിലാളികൾ മരിച്ചു. ഹരിപ്പാട് സ്വദേശി ബിനു, കല്ലുമല സ്വദേശി രാഘവ് കാർത്തിക് എന്നിവരാണ് മരിച്ചത്.

പുഴയുടെ ശക്തമായ ഒഴുക്കിൽ സ്പാനിന് ബലക്കുറവ് ഉണ്ടായെന്നാണ് നിഗമനം. കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഒടിഞ്ഞ സ്ക്രൂ മാറ്റാൻ ഇറങ്ങുമ്പോഴാണ് സ്പാൻ തകർന്ന് തൊഴിലാളികൾ വെള്ളത്തിലേക്ക് വീണത്. അഞ്ചുപേർ നീന്തിക്കയറിയിരുന്നു.
ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലിരിക്കെ തകർന്നു വീണത്. പൊതുമരാമത്ത് മന്ത്രി വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് തേടി.