ക്രൈസ്തവ സമുദായത്തില്‍ അംഗസംഖ്യ കുറയുന്നതിനാല്‍ യുവാക്കള്‍ 18 വയസില്‍ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളില്‍ വിവാഹം ചെയ്യണമെന്നും കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തി’, പാംപ്ലാനി പറഞ്ഞു.
തലശേരി അതിരൂപതയില്‍ മാത്രം 4200 യുവജനങ്ങള്‍ (35 വയസിന് മുകളില്‍ പ്രായം ഉള്ളവര്‍ ) കല്യാണം കഴിക്കാത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങള്‍ നാണംകുണുങ്ങികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നാണ് തന്റെ അഭിപ്രായം. ഇതില്‍ മാറ്റം വരുത്തി യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.

എന്നാൽ ക്രൈസ്തവ സമുദായത്തില്‍ അംഗസംഖ്യ വർധിപ്പിക്കാനുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെ ഉപദേശത്തിനു വലിയ പിന്തുണ കിട്ടിയില്ല.അതേസമയം വിമർശനവുമായി സോഷ്യൽ മീഡിയയിൽ ധാരാളം പേരുണ്ട് .