ശശി തരൂരിന് കോണ്‍ഗ്രസിനോട് മാന്യമായി ഗുഡ് ബൈ പറയാം;വർക്കിംഗ് കമ്മിറ്റിയോഗങ്ങളിൽ തരൂരിനെ പങ്കെടുപ്പിച്ചാൽ അപകടം

ശശി തരൂരിന് കോണ്‍ഗ്രസിനോട് മാന്യമായി ഗുഡ് ബൈ പറഞ്ഞ് പോകാവുന്നതാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അദ്ദേഹത്തിന് സ്വയം പുറത്തു പോകാനുള്ള അവസരവും സ്വാതന്ത്ര്യവുമുണ്ട്. ഇന്നു അദ്ദേഹം ചെയ്യുന്ന ഈ പണിയേക്കാള്‍ നല്ലത് മാന്യമായി ഗുഡ് ബൈ പറയുക എന്നതാണ്. അതാണ് ഏറ്റവും നല്ല കാര്യം. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇനിയും അദ്ദേഹത്തിന് ഈ ഒളിച്ചുകളി നടത്തി മുന്നോട്ടു പോകാനാകില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ഇത്രത്തോളം അപമാനിച്ച ഒരാള്‍ എങ്ങനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കും. ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയ്ക്ക്, കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്ത് ഒരു എംപിക്ക് ഉത്തരവാദിത്തം വീതിച്ചു നല്‍കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കല്ലേ അതു കൊടുക്കാന്‍ പറ്റൂ. ശശി തരൂര്‍ പാര്‍ലമെന്‍റില്‍ എന്തു സംസാരിക്കുമെന്ന് അദ്ദേഹത്തിന് അല്ലാതെ മറ്റാര്‍ക്കും അറിയില്ല എന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വടി കൊടുത്ത് അടി വാങ്ങിക്കാന്‍ ഇനിയും കോണ്‍ഗ്രസ് തയ്യാറാകില്ല. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് ഇനിയും താന്‍ കോണ്‍ഗ്രസ് ആണെന്ന് പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. ഇത്തവണത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഹൈക്കമാന്‍ഡ് എത്ര നിയന്ത്രിച്ചാലും ചിലരുടെയൊക്കെ വികാരം അണപൊട്ടി ഒഴുകുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. തരൂര്‍ യോഗത്തില്‍ പങ്കെടുത്താന്‍ എംപിമാര്‍ ഉറപ്പായും ഇക്കാര്യങ്ങളെല്ലാം ചോദിക്കും. തരൂര്‍ ഏതു പാര്‍ട്ടിയാണെന്ന് അറിയണമല്ലോ. ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സു തുറന്ന് സംസാരിക്കേണ്ടതാണ്. തരൂരിനെ ഇരുത്തിക്കൊണ്ട് അത്തരത്തില്‍ സംസാരിക്കാനാകുമോ?. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ അദ്ദേഹം നരേന്ദ്രമോദിയെ വിളിച്ച് അറിയിക്കില്ലേ?. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍, ആ യോഗത്തിന്റെ സ്വകാര്യത നഷ്ടപ്പെടുമെന്ന് ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. വിശ്വപൗരനായ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി, രക്തസാക്ഷി പരിവേഷം നേടിയെടുത്ത് ബിജെപിയില്‍ സുരക്ഷിതമായ പദവി നേടിയെടുക്കാനാണ് തരൂര്‍ ശ്രമിക്കുന്നത്. അക്കാര്യം രാഹുല്‍ഗാന്ധിക്കും പാര്‍ട്ടി ദേശീയ നേതൃത്വത്തിനും നന്നായിട്ട് അറിയാം. അതുകൊണ്ട് തരൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

എല്ലാത്തിനും ആധാരം ജനങ്ങളാണ്. ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ മാത്രമേ നേതാവിന് നിലനില്‍പ്പുള്ളൂ. തരൂരിനെ ഏതു ജനങ്ങളാണ് വിശ്വസിക്കുന്നത്?. 2014 ന് ശേഷം ഉദയം ചെയ്ത ഒരു അവതാരത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുകയാണ്. ആ വാഴ്ത്തലിനെ എങ്ങനെയാണ് അംഗീകരിക്കാനാകുക. ഇപ്പോള്‍ രാജ്യസ്‌നേഹികള്‍ രണ്ടേ രണ്ടുപേര്‍ മാത്രമാണുള്ളത്. നരേന്ദ്രമോദിയും, ശശി തരൂരും മാത്രമാണ്. ബാക്കിയാരും രാജ്യസ്‌നേഹികളല്ല എന്നതാണ് പ്രചാരണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലൂടെ നേടാവുന്നതെല്ലാം നേടിയ ശശി തരൂര്‍, ഇപ്പോള്‍ മറ്റെന്തോ നേട്ടങ്ങളാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.