12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ജില്ലയിൽ മഞ്ചേരിയിലാണ് ലൈംഗിക അതിക്രമം നടന്നത്. ഒതുക്കുങ്ങൽ ചീരിക്ക പറമ്പിൽ വീട്ടിൽ ജാബിർ അലിയെ ആണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്റഫ് എ.എം. ആണ് ശിക്ഷ വിധിച്ചത്.
2022 ഏപ്രിലിൽ ആണ് സംഭവം. രാവിലെ 7 മണിക്ക് എട്ടരക്കും ഇടയിൽ മദ്രസയിൽ വച്ച് ജാബിർ അലി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതി ലൈംഗികാവയത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ കുട്ടിക്ക് കാണിച്ചുകൊടുക്കുകയും ചോക്ക് എടുത്തു കൊണ്ടുവരാൻ ആണെന്ന് പറഞ്ഞ് മദ്രസയിലെ ബാത്റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു.

വനിതാ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന സന്ധ്യാദേവി. പി.എം ആണ് കേസ്സില്‍ അന്വേഷണം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന റസിയാ ബംഗാളത്തും. പോക്സോയിലെ നാല് വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.