ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് എസ്എഫ്‌ഐക്കാർ ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കേരള പൊലീസ് അസോസിയേഷന്‍

തിരുവനന്തപുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കേരള പൊലീസ് അസോസിയേഷന്‍. ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കുടുംബത്തോടൊപ്പം ഷോപ്പിങ് മാളിലെത്തിയ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരായ ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനമാണെന്നും പൊലീസ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.

ഔദ്യോഗിക ഡ്യൂട്ടി ചെയ്തു എന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുക, സമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ പ്രചരിപ്പിച്ച് അധിക്ഷേപിക്കുക, യൂണിവേഴ്‌സിറ്റി മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തില്‍ ഗുരുതര പരിക്കേറ്റ പൊലീസുദ്യോഗസ്ഥന്‍ ചികിത്സയിലിരിക്കെ, അവന്റെ ഒരു കണ്ണേ പോയുള്ളു എന്ന തരത്തില്‍, പരസ്യമായി ആക്ഷേപിക്കുക തുടങ്ങിയ സംഭവങ്ങളുടെ തുടര്‍ച്ചയാണ് തിരുവനന്തപുരത്ത് നടന്നത്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ഇത്തരം ശ്രമങ്ങള്‍.

ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരുകളിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണം. ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം എന്നും പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിയമപാലനം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും സ്വീകരിക്കണം. സംഘടന എന്നും പോലീസുദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

അതിനിടെ, തിരുവനന്തപുരത്തെ സംഭവത്തില്‍ പൊലീസുകാരനായ മിഥുന് എതിരെയും വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരുന്നു. മിഥുനെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 296, 351(2), 115(2), 118(1), 3(5) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് ജാമ്യമില്ലാ വകുപ്പുകളാണെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം തേടേണ്ട സാഹചര്യം നിലനില്‍ക്കുന്നു. പുതുവത്സര രാത്രി ഉണ്ടായ നിയമലംഘനവുമായി ബന്ധപ്പെട്ടുണ്ടായ പഴയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് മിഥുന്റെ ആരോപണം. മിഥുന്റെ പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്