അഫ്ഘാനിസ്ഥാനിൽ അടിമത്തം നിയമ വിധേയമാക്കിയെന്ന് റിപ്പോർട്ടുകൾ

ഇസ്ലാമിക തീവ്രവാദികളായ അഫ്ഘാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അടിമത്തം ഔദ്യോഗികമായി പുനഃസ്ഥാപിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ആഗോളതലത്തിൽ വലിയ നടുക്കം സൃഷ്ടിക്കുന്നു. ഇസ്ലാമിക ഭരണക്രമമായ ‘ശരിയത്ത്’ അനുസരിച്ചാണ് ഈ നടപടി എന്നാണ് താലിബാൻ നേതാക്കളുടെ വ്യാഖ്യാനം.

പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമ പ്രകാരം,രാജ്യത്തെ പൗരന്മാരെ നാല് വ്യത്യസ്ത നിയമ വിഭാഗങ്ങളായി തിരിക്കുകയും അടിമത്തം നിയമവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ഗൗരവത്തിന് പകരം കുറ്റവാളിയുടെ സാമൂഹിക പദവി അടിസ്ഥാനമാക്കിയാണ് ശിക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി പൗരന്മാരെ ‘സ്വതന്ത്രർ’ എന്നും ‘അടിമകൾ’ എന്നും വേർതിരിക്കാനും നിയമം വ്യവസ്ഥചെയ്യുന്നു.

സമൂഹത്തെ മതപണ്ഡിതർ (മുല്ലമാർ), വരേണ്യവർഗം (ഗോത്രത്തലവന്മാരും കമാൻഡർമാരും), മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്ന വ്യക്തി ഏത് വിഭാഗത്തിൽപ്പെടുന്നു എന്നതിനനുസരിച്ചായിരിക്കും ശിക്ഷ നടപ്പിലാക്കുക. മതപണ്ഡിതർ കുറ്റം ചെയ്താൽ അവർക്ക് ‘ഉപദേശങ്ങൾ’ മാത്രമേ നൽകുകയുള്ളൂ.

വരേണ്യവർഗത്തിന് കോടതി സമൻസും ഉപദേശവും നൽകാൻ നിയമം പറയുമ്പോൾ, മധ്യവർഗത്തിന് അതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കും. താഴ്ന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് തടവുശിക്ഷയ്‌ക്കൊപ്പം പൊതുമധ്യത്തിൽ ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടിവരുമെന്ന് അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ ‘റവാദരി’ ചൂണ്ടിക്കാട്ടുന്നു.

അടിമത്തത്തെ നിയമപരമായി അംഗീകരിക്കുന്ന പുതിയ നിയമം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. നിയമത്തിലെ ആർട്ടിക്കിൾ 15 പ്രകാരം യജമാനന്മാർക്കും ഭർത്താക്കന്മാർക്കും തങ്ങളുടെ ‘കീഴിലുള്ള’വരെ ശിക്ഷിക്കാൻ അധികാരം നൽകുന്നു.

അസ്ഥികൾ ഒടിയാത്തതോ ചർമം മുറിയാത്തതോ ആയ ശാരീരിക പീഡനങ്ങൾ മാത്രമേ നിയമപരമായി ഗാർഹിക പീഡനമായി കണക്കാക്കുകയുള്ളൂ എന്നത് പ്രതികൾക്ക് നിയമസംരക്ഷണം നൽകുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. കൂടാതെ, വിചാരണാ വേളയിൽ പ്രതികൾക്ക് വക്കീലിനെ നിയമിക്കാനുള്ള അവകാശം ഉണ്ടാകില്ല. കുറ്റസമ്മത മൊഴികളെയും സാക്ഷികളെയും അടിസ്ഥാനമാക്കിയായിരിക്കും കോടതികൾ വിധി പ്രസ്താവിക്കുക.

സ്ത്രീകൾ നൃത്തംചെയ്യുന്നതും കൂട്ടായ്മകളിൽ പങ്കെടുക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാക്കിയിട്ടുണ്ട്. ജഡ്ജിമാർക്ക് ആരെയും തടയാനും ശിക്ഷിക്കാനുമുള്ള വിവേചനാധികാരവും നിയമം നൽകുന്നു. താലിബാൻ്റെ ഈ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യൽ റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് നിയമത്തെ ‘ആശങ്കാജനകം’ എന്ന് വിശേഷിപ്പിച്ചു. ഈ പുതിയ നിയമങ്ങൾ മനുഷ്യാവകാശങ്ങൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് മുൻ അഫ്ഗാൻ അറ്റോർണി ജനറൽ മുഹമ്മദ് ഫരീദ് ഹമീദി പറഞ്ഞു

2021-ൽ അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമങ്ങളുടെ തുടർച്ചയായാണ് പുതിയ പരിഷ്കാരങ്ങളെയും ലോകം കാണുന്നത്. പ്രാഥമികമായി സ്ത്രീകളുടെ അവകാശങ്ങൾ പൂർണ്ണമായും കവർന്നെടുക്കുന്ന തരത്തിലുള്ള ‘ധാർമ്മിക നിയമങ്ങൾ’ കർശനമാക്കിയ താലിബാൻ, ഇതിന്‍റെ മറവിൽ പലയിടങ്ങളിലും മനുഷ്യക്കടത്തിനെയും നിർബന്ധിത തൊഴിലിനെയും നിയമവിധേയമാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.