മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു ; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെച്ചുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവം അറിഞ്ഞ് പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 18നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍.

പാലക്കാട് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അധ്യാപകനായ അനിലാണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്.

സ്‌കൂള്‍ അധികൃതര്‍ വിഷയം പൊലീസില്‍ അറിയിച്ചിരുന്നില്ല സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. കേസില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.