കൊച്ചിക്കും തൃശൂരിനും ശേഷം കൊല്ലം കോര്‍പറേഷനിലും തർക്കം

കൊച്ചിക്കും തൃശൂരിനും ശേഷം കൊല്ലം കോര്‍പറേഷനിനും പുതിയ ഭരണ സമിതിയെ ചൊല്ലി രൂക്ഷമായ തര്‍ക്കം നടക്കുന്നു . മേയര്‍ സ്ഥാനത്തേക്ക് ആര് എന്നതായിരുന്നു കൊച്ചിയിലും കൊല്ലത്തും തര്‍ക്കവിഷയം എങ്കില്‍ ഡെപ്യൂട്ടി മേയര്‍ പദവിയെ ചൊല്ലിയാണ് കൊല്ലം യുഡിഎഫിലെ തര്‍ക്കം. ആർ എസ് പി യും മുസ്ലീം ലീഗുമാണ് ഡെപ്യൂട്ടി മേയര്‍ പദവിക്കു വേണ്ടി കൊല്ലം യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്.

കൊല്ലം മേയര്‍ സ്ഥാനത്തേക്ക് എ കെ ഹഫീസിന്റെ പേര് നേരത്തെ തന്നെ ധാരണയായിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തിരുന്നില്ല. ആർ എസ് പിയുടെ ഷൈമ, മുസ്‌ലിം ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഉയര്‍ന്നത്.

ആദ്യ ഘട്ടത്തില്‍ കൊല്ലം മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ കോണ്‍ഗ്രസ് കൈവശം വയ്ക്കുകയും ഭരണ സമിതിയുടെ അവസാന സമയത്ത് ഇവ വീതം വയ്ക്കാമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച് ഉപാധി. അവസാന ഓരോവര്‍ഷം മറ്റ് പാര്‍ട്ടികള്‍ക്ക് കൈമാറുക എന്നതായിരുന്നു നിര്‍ദേശം.

ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആർ എസ് പി യും ലീഗും നിലപാട് എടുത്തത്. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് ലീഗിന്റെ നിലപാട്. യുഡിഎഫ് യോഗത്തിലും ലീഗ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർ എസ് പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 56 അംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ 27 സീറ്റുകളാണ് യുഡിഎഫിന്. എല്‍ഡിഎഫ് 16 സീറ്റിലും ബിജെപി 12 സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയും വിജയിച്ചു.