കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പര്യടനം തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നിര്‍ത്തിവെച്ചു .ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ദുരന്തത്തിൽ സംഭവിച്ച നഷ്ടം നികത്താൻ പര്യാപ്തമല്ലെങ്കിലും, ദുഃഖിതരായ കുടുംബത്തിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും വിജയ് പറഞ്ഞു. വിജയ് പാര്‍ട്ടി ഉന്നത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി രാവിലെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.
ദുരന്തത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ടിവികെ തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ടിവികെ ആവശ്യപ്പെടുക. സിബിഐ അന്വേഷണം എന്ന ആവശ്യവും ടിവികെ ഉന്നയിച്ചേക്കും. നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയിട്ടുണ്ട്.ദുരന്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് വിജയിയുടെ ടിവികെ പാർട്ടി സംശയിക്കുന്നുണ്ട്.ആരാണ് ഇതിനു പിന്നിൽ .വിജയ് യുടെ വളർച്ചയിൽ വിറളി പൂണ്ടവരാണോ ?

ടിവികെ റാലിക്കിടെ ദുരന്തമുണ്ടായപ്പോള്‍ ഒന്നും മിണ്ടാതെ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ചെന്നൈയിലെ വീട്ടിലേക്ക് പോയതില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായതോടെ, വിജയ് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാത്രി 10.10 ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.ഇയാളെ അറസ്റ്റ്ചെയ്യണമെന്നാവശ്യം ശക്തമാണ്.

വലിയ ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ വിജയിന്റെ ഭാഗത്തു നിന്നും ഉടന്‍ പ്രസ്താവന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ്, വിമാനത്താവളത്തില്‍ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും ഒഴിവാക്കി, ആരോടും ഒന്നും മിണ്ടാതെ വിജയ് തിരിച്ചുപോയത്. കരൂരിലെ ആശുപത്രികളില്‍ സന്ദര്‍ശിച്ച് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും, ചികിത്സയിലുള്ളവരെയും സമാശ്വസിപ്പിക്കാനും വിജയ് കൂട്ടാക്കിയിരുന്നില്ല.
