ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും രണ്ട് കന്യാസ്ത്രീകള്‍ക്കുമൊപ്പം ബിജെപിയുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ .ബിജെപിയുടെ ഈ നിലപാട് കേരളത്തിലെ യുഡിഎഫ് ,എൽ ഡിഎഫ് മുന്നണികളെ വെട്ടിലാക്കി.
പാര്‍ട്ടി പ്രതിനിധി അനൂപ് ആന്റണി രാവിലെ അവിടെ എത്തുകയും കൂടിക്കാഴ്ചയും പത്രസമ്മേളനവും നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാകും. വിഷയത്തേക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. തെറ്റിദ്ധാരണമൂലമുണ്ടായ വിഷയമാണെന്ന് നൂറുശതമാനം ഉറപ്പുണ്ട്. പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷന് നിയമപ്രകാരം, പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. അത് ചെയ്തിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവിടെ മതപരിവര്‍ത്തന നിരോധനനിയമം ഉള്ളതെന്നും രാജീവ് പറഞ്ഞു. അവിടെ മനുഷ്യക്കടത്തുണ്ട്. അതിനാലാണ് പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷന് നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് സമുദായമാണെങ്കിലും നമ്മുടെ മലയാളി സമുദായത്തില്‍ ആരാണെങ്കിലും അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും പരിഹരിക്കാന്‍ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ ഇവരുടെ വിഷമവും വേദനയും ഉപയോഗിച്ച് അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. കോണ്‍ഗ്രസിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.ഛത്തീസ്ഗഡിൽ ബിജെപി സർക്കാരായതിനാൽ അറസ്റ്റിലായ കന്യാസ്ത്രീകളെ രക്ഷിക്കാൻ കഴിയുമെന്ന് ക്രൈസ്തവ പുരോഹിതരും സംഘടനകളും വിശ്വസിക്കുന്നതിനാൽ മുതലെടുപ്പിനുള്ള സാഹചര്യം ഇല്ലാതായിയെന്നാണ് ചില ബിജെപി നേതാക്കൾ പറഞ്ഞത്.