ഭൂമി ഇടപാട് കേസ് : റോബർട്ട് വാദ്രയ്‌ക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു.റോബർട്ട് വാദ്രയും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഹരിയാനയിലെ ഷിക്കോപൂർ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 37.64 കോടി രൂപയിലധികം വിലമതിക്കുന്ന 43 സ്ഥാവര സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ഇ ഡി ഉദ്യോഗസ്ഥർ ഇന്നലെ അറിയിക്കുകയുണ്ടായി.

2018 സെപ്റ്റംബറിലാണ് ഈ കേസ് ആരംഭിക്കുന്നത്. സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര, ഹരിയാന മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ, റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫ്, ഒരു പ്രോപ്പർട്ടി ഡീലർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഴിമതി, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2008 ഫെബ്രുവരിയിൽ വാദ്രയുടെ കമ്പനി ഗുഡ്ഗാവിലെ ഷിക്കോഫൂരിൽ 3.5 ഏക്കർ സ്ഥലം ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു.

തുടർന്ന് വാദ്രയുടെ കമ്പനി ആ ഭൂമി 58 കോടി രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫിന് വിറ്റു. ഈ വരുമാനം കള്ളപ്പണ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിനാൽ അപ്രതീക്ഷിത നേട്ടങ്ങൾക്ക് പിന്നിലെ പണമിടപാടാണ് കേന്ദ്ര ഏജൻസിയായ ഇ ഡി അന്വേഷിക്കുന്നത്.മോഡി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുകയാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചത്.