കുൽഗാം മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണയും തരിഗാമി

സി പി ഐ എം കേന്ദ്രകമിറ്റി അംഗം എം.വൈ തരിഗാമി അഞ്ചാം തവണയും ജമ്മു കാശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്നും വിജയിച്ചു.
തരിഗാമി 33,634 വോട്ടുകൾ നേടി 7,838 വോട്ടിന്റെ ഭൂരിപക്ഷം നേടി 25,796 വോട്ടുകൾ നേടിയ തൻ്റെ തൊട്ടടുത്ത എതിരാളിയായ റെഷിയെ പരാജയപ്പെടുത്തി. ഇതോടെ 1996 മുതൽ തുടർച്ചയായി സി.പി.ഐ എം ന് വേണ്ടി വിജയിക്കാൻ  അദ്ദേഹത്തിന് സാധിച്ചു.
    
മുമ്പ് നാല് തവണ എം.എൽ.എ ആയിരുന്നപ്പോഴും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വിജയത്തിന് കാരണമായി. തരിഗാമിക്ക് നാഷണൽ കോൺഫറൻസും കോൺഗ്രസും പിന്തുണ നൽകിയിരുന്നു.

കാശ്മീരി യുവാക്കൾക്കിടയിലെ കടുത്ത തൊഴിലില്ലായ്മയും ആപ്പിൾ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ഉൾപ്പെടെയുള്ള  വിഷയങ്ങളിലാണ് അദ്ദേഹം തൻ്റെ പ്രചാരണം പ്രധാനമായും കേന്ദ്രീകരിച്ചത്.

കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും 2019 ൽ ജമ്മു & കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തതിനെത്തുടർന്ന് മാസങ്ങളോളം വീട്ടുതടങ്കലിലായ തരിഗാമിയെ,
സുപ്രീം കോടതിയുടെ അനുമതിയോടെ, അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീട്ടിലെത്തി സന്ദർശിച്ച് കശ്മീരികളുടെ ദുരവസ്ഥ കോടതിയെ അറിയിച്ചു. ന്യൂഡൽഹിയിൽ എത്തിയ തരിഗാമി കശ്മീരിൻ്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കണമെന്ന് ശക്തമായി വാദിച്ചു, അത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു