ഡല്‍ഹിയിൽ സ്‌ഫോടനം നടത്താന്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ പദ്ധതിയെന്ന് റിപ്പോർട്ട്

രാജ്യ തലസ്ഥാനമായ ഡല്‍ഹി കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്താന്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേണ റിപ്പോര്‍ട്ട്. ചെങ്കോട്ടയിലും ചാന്ദിനി ചൗക്കിലെ ഒരു ക്ഷേത്രവും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്‌ഫോടനം നടത്താനാണ് പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഐഇഡി ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

ഫെബ്രുവരി 6ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്താനുള്ള ആസൂത്രണമെന്നാണ് സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2025 നവംബര്‍ 10ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാനിലെ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തുള്ള നിരവധി വാഹനങ്ങള്‍ക്ക് അന്ന് തീ പിടിച്ചു. തലസ്ഥാനത്ത് നിന്ന് വെറും 50 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദില്‍ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ ദിവസമായിരുന്നു ചെങ്കോട്ട സ്‌ഫോടനം നടന്നത്.