കേരളത്തിനു നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ സച്ചിദാനന്ദന്‍.

ജനാധിപത്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി ഉണ്ടാകുകയെന്നത് അടിസ്ഥാന തത്ത്വമാണ്. ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സി പി എം അനുഭാവിയായ അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
ബംഗാളിലെ അനുഭവം അവിടുത്തെ പാര്‍ട്ടിക്കാരില്‍ നിന്ന് താന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. തുടര്‍ ഭരണം ഉണ്ടാകുമ്പോള്‍ പലപ്പോഴും പാര്‍ട്ടി തന്നെ അറിയാതെ സ്വാര്‍ഥലക്ഷ്യങ്ങളോടെ പലരും അതിനുളളിലേക്ക് കടന്നുവരുന്നു.
അധികാര വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണം വര്‍ധിക്കാനും ഇടയാക്കുന്നു. പ്രതിപക്ഷത്തിരിക്കാന്‍ ഭരണപക്ഷം മറന്നുപോകാനും സാധ്യതയുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുകയെന്നുള്ളത് ഒരുപാര്‍ട്ടി ശക്തിപ്പെടുന്നതിനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായകരമാകുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്.

പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ അസംതൃപതിയും എതിര്‍പ്പുകള്‍ പ്രതിഫലിപ്പിക്കുന്നതും അവരാണ്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ജയം തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതാകണം ജനാധിപത്യം. ഇതുവരെ കാണാത്ത, കേള്‍ക്കാത്ത ശബ്ദം കേള്‍ക്കുമ്പോഴാണ് അതിന്റേതായ അര്‍ഥത്തില്‍ ജനാധിപത്യം സ്വാര്‍ഥകമാകുന്നത്.

തന്‍റെ പ്രതികരണം ഇടതുപക്ഷത്തിനോ, ഒരുപാര്‍ട്ടിക്കോ എതിരായല്ല. ഇന്ന് കോണ്‍ഗ്രസ് അധികാരത്തിലായാലിരുന്നെങ്കിലും മുന്നാം തവണ അവര്‍ വരരുതെന്ന് താന്‍ പറയുമായിരുന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നദേശനെ പുകഴ്ത്തിയ മുഖ്യമന്ത്രി പീണറായി വിജയനെയും അദ്ദേഹം വിമർശിച്ചു.
എസ്എന്‍ഡിപി യോഗം എന്ന സംഘടനെ ശ്രീനാരായണ ഗുരുവിന് അവസാനം പിരിച്ചുവിടേണ്ടി വന്നു. തീര്‍ത്തും ഗുരുവിന്‍റെ തത്വങ്ങള്‍ക്കെതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവേക്കാള്‍ മഹാനാണെന്ന് പറയുകയും ചെയ്യുന്ന ഒരവസ്ഥ ഒരു കമ്യൂണിസ്റ്റുകാരനെന്നല്ല ഒരു കേരളീയനും ഭൂഷണമല്ല.

അത്തരം സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ടുകൊണ്ടുപോകുകയും ആദര്‍ശവ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിന് അതീതതമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്നുണ്ടാകേണ്ടത്. കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ പിന്തുടര്‍ച്ചയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.ഭരണം കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കവി സച്ചിദാനന്ദന്റെ നിലപാട് മാറ്റം എന്നാണ്.
