2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ സിപിഎം സഖ്യനീക്കങ്ങള്‍ വ്യാപിപ്പിക്കുമെന്ന സൂചന സജീവമാക്കി കൂടിക്കാഴ്ചകള്‍. സിപിഎം പശ്ചിമ ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം ജനത ഉന്നയന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീറുമായി ചര്‍ച്ച നടത്തി. ന്യൂ ടൗണിലെ ഒരു ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. എന്നാല്‍ ഔപചാരിക സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളുകയാണ് ഇരു നേതാക്കളും.

സംഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ആദ്യം ഇടതുമുന്നണിയിലും തുടര്‍ന്ന് മുന്നണിക്ക് പുറത്തുള്ള ഇടതുപക്ഷ പാര്‍ട്ടികളുമായും പിന്നീട് ഐഎസ്എഫുമായും ചര്‍ച്ച ചെയ്യും എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി നല്കുന്ന പ്രതികരണം. കബീറിന്റെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് കൂടിക്കാഴ്ച എന്നും മുഹമ്മദ് സലീം പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെക്കുറിച്ച് ഇടതുപക്ഷം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സിപിഎം നേതാവ് വ്യക്തമാക്കി.

സൗഹൃദ കൂടിക്കാഴ്ച എന്നായിരുന്നു ചര്‍ച്ചയെ കുറിച്ച് ഹുമയൂണ്‍ കബീര്‍ പ്രതികരിച്ചത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യതയുള്ള സഖ്യത്തെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഖ്യം സംബന്ധിച്ച നീക്കം ഫെബ്രുവരി 15 നകം അന്തിമമാക്കണം എന്ന് മുഹമ്മദ് സലീമിനോട് അറിയിച്ചതായും കബീര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഐഎസ്എഫ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താനും സിപിഎം സംസ്ഥാന സെക്രട്ടറിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2021 ലെ തിരഞ്ഞെടുപ്പില്‍ ഭരത്പൂരില്‍ വിജയിച്ച് എംഎല്‍എ ആയ കബീറിനെ അടുത്തിടെ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സമുദായ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കബീറിനെ ടി.എം.സി പുറത്താക്കിയത്. തുടര്‍ന്ന് ബാബരി മസ്ജിദ് നിര്‍മാണമടക്കം നീക്കങ്ങളുമായി ഇയാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുള്‍പ്പെടെ പ്രഖ്യാപിച്ചത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നയിക്കുന്ന ഇടതുമുന്നണി ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി (ഐഎസ്എഫ്) സഖ്യത്തില്‍ മത്സരിച്ചിരുന്നു. എന്നാല്‍, സഖ്യത്തില്‍ ഐഎസ്എഫിന് മാത്രമായിരുന്നു വിജയം നേടാനായത്. ബിജെപിക്ക് പുറത്തുള്ള ഏക പ്രതിപക്ഷ എംഎല്‍എയായിരുന്നു ഐഎസ്എഫ് നേതാവ് നൗഷാദ് സിദ്ദിഖി.

