മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ലെന്ന് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ലെന്നും പിഎം സലാം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ അഭൂതപൂര്‍വമായ വിജയം കിട്ടി. ഇനി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണ്. ജനുവരിയില്‍ യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഫെബ്രുവരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നും പിഎംഎ സലാം പറഞ്ഞു.

മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് യുഡിഎഫില്‍ തീര്‍ത്തും സൗഹാര്‍ദപരമായ ചര്‍ച്ചായായിരിക്കും നടക്കുക. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ല. ഇനി വേണമെങ്കിലും അത്തരമൊരു തീരുമാനത്തിലെത്താം. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പിഎംഎ സലാം പറഞ്ഞു.

തന്ത്രിയായാലും മന്ത്രിയായാലും തെറ്റ് ചെയ്താല്‍ തെറ്റല്ലേ?. മോഷണം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം അത് ആരായാലൂം. എവിടെയെങ്കിലും അന്വേഷണം ചെന്നെത്തുമെന്ന് ഭയപ്പെട്ട് അത് തടസപ്പെടുത്താന്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തതാണെങ്കില്‍ അത് പരിശോധിക്കണമെന്നും പിഎംഎ സലാം പറഞ്ഞു.