ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്;അമേരിക്കയിയിലെ യൂണിവേഴ്സിറ്റികൾ ആശങ്കയിൽ

അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. വിദ്യാര്‍ത്ഥി വിസ അനുവദിക്കുന്നതില്‍ 44 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസ്. കുടിയേറ്റ നിയമങ്ങളിലെ കര്‍ശന നിലപാടുകളും വിസ നടപടിക്രമങ്ങളിലെ കാലതാമസവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

യു.എസ് സര്‍വ്വകലാശാലകളില്‍ പ്രവേശനമെടുക്കുന്ന ഏറ്റവും വലിയ വിദേശ വിദ്യാര്‍ത്ഥി സമൂഹമാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. എന്നാല്‍, നിലവിലെ സാഹചര്യം ഈ വിദ്യാര്‍ത്ഥി പ്രവാഹത്തിന്റെ ഗതി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിസ നടപടികള്‍ കര്‍ശനമാക്കിയതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിച്ചത്. വിസ ഇഷ്യൂ ചെയ്യുന്നതില്‍ നിര്‍ണ്ണായകമായ മെയ് മാസത്തില്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ് വിസ (F-1) ഇന്റര്‍വ്യൂകള്‍ മൂന്നാഴ്ചത്തേക്ക് നിര്‍ത്തിവെച്ചത് വലിയ ബാക്ക്‌ലോഗിന് കാരണമായി. ഇന്റര്‍വ്യൂകള്‍ പുനരാരംഭിച്ചപ്പോഴും, പല വിദ്യാര്‍ത്ഥികള്‍ക്കും മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇത് ഫാള്‍ സെമസ്റ്ററിന് (Fall Matriculation) സമയത്തിന് എത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി.

ട്രംപ് ഭരണകൂടം നടപ്പാക്കിയ കര്‍ശനമായ നയങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. സ്റ്റുഡന്റ് വിസ അപേക്ഷകരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ബന്ധമായും പരിശോധിക്കുന്ന പുതിയ നിയമം പ്രോസസ്സിംഗ് സമയം കൂട്ടാന്‍ കാരണമായി.

പഠനശേഷം യു.എസില്‍ ജോലി നേടാന്‍ സഹായിക്കുന്ന H-1B വിസയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കവും വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിച്ചു.

F-1 വിസയുടെ കാലാവധി നാല് വര്‍ഷമായി പരിമിതപ്പെടുത്താനുള്ള ആലോചനകളും, ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT) അവസാനിച്ച ശേഷം യു.എസില്‍ തുടരാന്‍ അനുവദിച്ചിരുന്ന സമയം 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി കുറച്ചതും പോസ്റ്റ്-ഗ്രാജ്വേഷന്‍ സാധ്യതകളെ ബാധിച്ചു.

ഈ അനിശ്ചിതത്വങ്ങള്‍ കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കാനഡ, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെ ഉന്നത വിദ്യാഭ്യാസത്തിനായി കൂടുതല്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ ഈ കുറവ് അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.