ഗാസയിൽ ബോംബ് ഇടുന്നത് ഉടൻ നിറുത്തി വയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിനോട് ശനിയാഴ്ച ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഗാസ സമാധാന പദ്ധിയുടെ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ നിർദേശം. ശാശ്വത സമാധാനത്തിന് ഹമാസ് തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായി ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.

“ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കാൻ ഇസ്രായേൽ ഗാസയിലെ ബോംബാക്രമണം ഉടൻ നിറുത്തണം. ഇപ്പോൾ ബോംബ് ഇടുന്നത് വളരെ അപകടംനിറഞ്ഞ കാര്യമാണ്. പരിഹാരം കാണേണ്ട വിഷയങ്ങളിൽ ഞങ്ങൾ ഇതിനോടകം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഗാസയ്ക്ക് വേണ്ടി മാത്രമല്ല. മിഡിൽ ഈസ്റ്റിൽ വളരെക്കാലമായി ആഗ്രഹിക്കുന്ന സമാധാനത്തെക്കുറിച്ചാണ്,” ട്രംപ് പറഞ്ഞു.മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് വേണ്ടി മധ്യസ്ഥത വഹിച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് ട്രംപ് ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ഇത് ഒരുമിച്ച് കൊണ്ടുവരാൻ എന്നെ സഹായിച്ച രാജ്യങ്ങൾക്ക്-ഖത്തർ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ തുടങ്ങിയവയ്ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധി ആളുകൾ കഠിനമായി അധ്വാനിച്ചു. ഇതൊരു വലിയ ദിവസമാണ്. എല്ലാം മാറുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കിക്കാണാം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. വളരെ പ്രധാനമായി, ബന്ദികൾ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ ചില ബന്ദികളുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. അവരുടെ മാതാപിതാക്കൾ അവരെ ജീവനുള്ളവരായി തന്നെ കാണാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു.